ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ജന്തര്‍ മന്ദറില്‍ മരണം വരെ നിരാഹാരം ആരംഭിച്ചു. ബുധനാഴ്ച മുതല്‍ ഹസാരെ സംഘം ഇവിടെ നിരാഹാരം ആരംഭിച്ചിരുന്നു.
നാല് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ താന്‍ നേരിട്ട് സമരരംഗത്തിറങ്ങുമെന്നും മരണം വരെ നിരാഹാരം കിടക്കുമെന്നും ഹസാരെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് ഹസാരെ നേരിട്ട് സമരത്തിനിറങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഇന്നലെ വൈകിട്ടുണ്ടായ പ്രതിഷേധം ജനങ്ങളുടെ രോഷപ്രകടനമാണെന്ന് ഹസാരെ പറഞ്ഞു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഒന്നുകൂടി ചിന്തിക്കണമെന്നും ഹസാരെ അനുയായികളോട് ഉപദേശിച്ചു.
ജന്തര്‍ മന്ദറില്‍ മരണം വരെ നിരാഹാരം ആരംഭിച്ച ശേഷം സംസാരിക്കുകയായിരുന്നു ഹസാരെ. വളരെക്കാലമായി സര്‍ക്കാരിനെ സഹിക്കുന്ന ജനങ്ങളുടെ രോഷപ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ നടന്നത്. ഇന്നലെ വൈകിട്ടാണ് നൂറോളം വരുന്ന ഹസാരെ അനുയായികള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം മുന്‍ സമരങ്ങളിലെപ്പോലെ അനുയായികളുടെ തിരക്ക് ഇക്കുറി ജന്തര്‍ മന്ദറില്‍ ദൃശ്യമല്ലെന്നത് സമരത്തിന് ക്ഷീണമാകുന്നുണ്ട്. അഞ്ഞൂറോളം പേര് മാത്രമാണ് രാവിലെ ഹസാരെ സമരം തുടങ്ങുമ്പോള്‍ സമരവേദിയിലെത്തിയത്. രാവിലെ 10.30ഓടെയാണു ഹസാരെയും സംഘാംഗങ്ങളും സമരപ്പന്തലില്‍ എത്തിയത്. സമരത്തിനു പിന്തുണ നല്‍കാനെത്തുന്നവരില്‍ കൂടുതലും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണെന്നു റിപ്പോര്‍ട്ട്. അവധി ദിനമായതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഇങ്ങോട്ടേക്ക് ഒഴുകുമെന്നാണ് സംഘാംഗങ്ങളുടെ പ്രതീക്ഷ.
ജനങ്ങളോട് അനുവാദം ചോദിച്ച ശേഷമാണു ഹസാരെ നിരാഹാരം തുടങ്ങിയത്. രാജ്യത്തിനു വേണ്ടി താന്‍ നിരാഹാരം ഇരുന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാല്‍ ഹസാരെ നിരാഹാരം ഇരിക്കരുതെന്നു ഡോക്റ്റര്‍മാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഈ മാസം 25 മുതലാണ് ഹസാരെ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: