ആംസ്റ്റര്‍ഡാം: കാല്പ്പന്തുകൡ ഗ്രൗണ്ടില്‍ കാലുറപ്പിക്കുന്നതിന് മുന്‍പേ ഡച്ച് താരത്തിന്റെ കരിയറിന് വിരാമം. കഴിഞ്ഞ ദിവസം കളിക്കിടെ ഗുരുതരമായി പരിക്കേറ്റ അയാക്സ് താരം അബ്ദെല്ഹക്ക് നൂരിക്കാണ് ഈ വിധി.
കഴിഞ്ഞയാഴ്ച വെര്‍ഡര്‍ ബ്രെമനുമായുള്ള സന്നാഹ മത്സരത്തില്‍ എതിര് താരവുമായി കൂട്ടിയിടിച്ചു വീഴുകയായിരുന്നു മധ്യനിര കളിക്കാരനായ നൂരി. നെതര്‍ലന്‍ഡ്സ് അണ്ടര്‍ 19 ടീം അംഗം കൂടിയായ നൂരി വീഴ്ചയില്‍ ബോധരഹിതനായി. വിദഗ്ദ്ധ ചികിത്സക്കായി ആംസ്റ്റര്ഡമിലേക്ക് ഹെലികോപ്പ്റ്ററില്‍ കൊണ്ടുപോയി. അവിടെ യൂണി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതിനെ തുടര്‍ന്ന് കുറച്ചുനാള്‍ അബോധാവസ്ഥയിലായിരുന്നു.
ഇന്നലെയാണ് താരത്തിന് ഇനി കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന വാര്‍ത്തയുമായി അയാക്സ് അധികൃതര്‍ എത്തിയത്. മസ്തിഷ്കത്തിനേറ്റ പരിക്കുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും ഇനി കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും അയാക്സ് വെബ്സൈറ്റിലൂടെ ഭരണസമിതി അംഗവും മുന്‍ ഡച്ച് ഇതിഹാസവുമായ എഡ്വിന് വാന്‍ഡെര്‍ സാര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
അബ്ദെല്ഹക്ക് നൂരി ഫുട്ബോളിന് മുതല്‍ക്കൂട്ട് ആകേണ്ടിയിരുന്ന പ്രതിഭയായിരുന്നു. എന്നാല്‍ അതീവ ദുഃഖത്തോടെ ആ വിവരം ഞങ്ങള്‍ അറിയിക്കുന്നു, നൂരിയുടെ മസ്തിഷ്കത്തിനു ഏറ്റിരിക്കുന്ന പരിക്കുകള്‍ അത്രയ്ക്ക് ഗുരുതരമാണ്. പൂര്‍ണ്ണ ആരോഗ്യവാനായി ഞങ്ങളുടെ പ്രിയ കളിക്കാരന് ഇനി പുറത്തുവരില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയുന്നത്. നൂരിയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും ഞങ്ങള്‍ ഈ തീരാനഷ്ടം പങ്കുവയ്ക്കുന്നു, വാന്‍ഡെര്‍ സാര്‍ കുറിപ്പില്‍ പറഞ്ഞു.
1997 ഏപ്രില്‍ രണ്ടിന് മൊറോക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ആംസ്റ്റര്‍ഡാമില്‍ ജനിച്ച നൂരി നെതര്‍ലാന്‍ഡിന്റെ അണ്ടര്‍ 15 മുതല്‍ 19 വരെയുള്ള എല്ലാ ടീമുകളിലും അംഗമായിരുന്നു, മധ്യനിരയിലെ ഈ പ്രതിഭയെ ഓറഞ്ച് നിരയുടെ ഭാവി സൂപ്പര്‍താരമായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: