ഗുണ്ടൂര്‍: 57-ാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ജേതാക്കളായ കേരളം കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി 44 ഫൈനലുകള്‍ അരങ്ങേറും. നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റി ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലാണ് പോരാട്ടങ്ങള്‍.
തുടര്‍ച്ചയായ 9-ാം കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 164 പോയിന്റുമായാണ് കേരളം കിരീടം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ തമിഴ്നാടിന് 150 പോയിന്റ്. പുരുഷ (68 പോയിന്റ്), വനിതാ (96 പോയിന്റ്) വിഭാഗങ്ങളിലും കേരളമായിരുന്നു ജേതാക്കള്‍.
കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരള ടീമില്‍ 67 അംഗങ്ങളാണുള്ളത്. ടീം ഗുണ്ടൂരിലെത്തി. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച മലയാളി താരങ്ങള്‍ നേരിട്ട് ഗുണ്ടൂരിലെത്തുകയായിരുന്നു.
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ പി.യു. ചിത്ര, 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ ജിസ്ന മാത്യു, ട്രിപ്പിള്‍ജമ്പ്, ലോങ്ജമ്പ് മെഡല്‍ ജേതാക്കളായ എന്‍.വി. ഷീന, വി. നീന, പുരുഷ വിഭാഗം 400 മീറ്ററിലെ സ്വര്‍ണ്ണജേതാവ് മുഹമ്മദ് അനസ്, 4-400 മീറ്റര്‍ റിലേയിലെ മറ്റ് ടീം അംഗം സച്ചിന് റോബി, 800-ല്‍ വെള്ളി നേടിയ ജിന്സണ് ജോണ്സണ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയ എം.പി. ജാബിര്‍ തുടങ്ങിയവരെല്ലാം കേരളത്തിന് കിരീടം നേടിക്കൊടുക്കാനായി ട്രാക്കിലിറങ്ങും. അതേസമയം നയന ജെയിംസും ടിന്റു ലൂക്കയും മീറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഇവരെക്കൂടാതെ വനിതകളില്‍ 400 മീറ്ററില്‍ അനില്‍ഡ തോമസ്, 400 മീ. ഹര്‍ഡില്‍സ്, 400 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ആര്. അനു, 800 മീറ്ററില്‍ അബിത മേരി മാനുവല്‍, ഹെപ്റ്റാത്തലണലില് ഇരട്ട സഹോദരങ്ങളായ ലിക്സി, നിക്സി, 100 മീറ്ററില്‍ നിലവിലെ മെഡല്‍ ജേതാവായ സുഗിന എന്നിവരാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍.
പുരുഷ വിഭാഗത്തില്‍ ദീര്‍ഘദൂര നടത്തത്തില്‍ കെ.ടി. ഇര്ഫാന്, 100 മീറ്ററില്‍ അനൂരൂപ് ജോണ്‍, ലോങ്ജമ്പില്‍ മുഹമ്മദ് അനീസ്, ജിതിന് തോമസ്, ട്രിപ്പിള്‍ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍, സനല്‍ സ്കറിയ തുടങ്ങിയവരാണ് പുരുഷ വിഭാഗത്തിലെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍.
ആദ്യ ദിനമായ ഇന്ന് എട്ട് ഫൈനലുകള്‍. രാവിലെ 5.45ന് വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് ട്രാക്ക് ഉണരുക. തുടര്‍ന്ന് പുരുഷന്മാരുടെ ഇതേയിനം നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പുരുഷന്മാരുടെ പോള്‍വോള്‍ട്ട്, 4.30ന് വനിതകളുടെയും പുരുഷന്മാരുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4.45ന് വനിതാ ഷോട്ട്പുട്ട്, 5ന് വനിതകളുടെ ഹൈജമ്പ്, ഹാമര്‍ത്രോ ഫൈനലുകളും ഇന്ന് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: