പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പ് തുറന്നു. കഴിഞ്ഞ 11 ന് രാത്രിയില്‍ നടത്തിയ അക്രമത്തില്‍ വാസയോഗ്യമല്ലാത്ത നിലയില്‍ തകര്‍ക്കപ്പെട്ട വീടുകളിലെ സംഘപരിവാര്‍ കുടുംബങ്ങള്‍ക്കു വേണ്ടിയാണ് പയ്യന്നൂര്‍ കാരയില്‍ അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ചത്. കാരയില്‍ സിപിഎമ്മുകാര്‍ വീടും വാഹനങ്ങളും തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാറിന്റെ വീട്ടുപറമ്പിലാണ് ക്യാമ്പ് ആരംഭിച്ചത്. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പയ്യന്നൂരിലെത്തിയ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്കിരയായ സ്ത്രീകളും കുട്ടികളും തങ്ങളുടെ ദുരിതങ്ങള്‍ ജില്ലാ കല്ക്ടറെ ബോധിപ്പിച്ചു.
സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് കൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു അഭയാര്‍ത്ഥി ക്യാമ്പ് സംഘടിപ്പിച്ചത്. ഭരണ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ചരിത്രത്തിലാദ്യമായാണ് രാഷ്ട്രീയ അക്രമത്തെ തുടര്‍ന്ന് അശരണരായവര്‍ക്കു വേണ്ടി അഭയാര്‍ത്ഥി ക്യാമ്പുണ്ടാക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവരാണ് ഇവിടെ വന്നിട്ടുള്ളത്. ഒരു ഗവണ്മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നുള്ളത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഗുണ്ടകളാണ് ഇത് ചെയ്തിട്ടുള്ളത്. സത്യത്തില്‍ കാശ്മീരിലെ ഭീകരര്‍ ചെയ്യുന്നതിന് സമാനമായ അക്രമമാണ് പയ്യന്നൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത്. കാശ്മീര്‍ പണ്ഡിറ്റുകളോട് ഭീകരര്‍ ചെയ്ത അതേ ക്രൂരതയാണ് ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്തത്. കൊലപാതകം ചെയ്യുക, കൊള്ളയടിക്കുക, കൊള്ളിവെപ്പ് ചെയ്യുക-അങ്ങനെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് അവരെ പാലായനം ചെയ്യിപ്പിക്കുക. അതായത് ഭാരതീയര്‍ കാശ്മീരില്‍ താമസിക്കാന്‍ പാടില്ല, അതേ പോലെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരോട് ചെയ്യുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും നിറകണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. അന്നന്നത്തെ ജീവിതച്ചെലവിനായി കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടയില്‍ സമ്പാദിച്ച തുച്ഛമായ പണം കൊണ്ടും ബാങ്കില്‍ നിന്നും മറ്റുമെടുത്ത വായ്പ ഉപയോഗിച്ചും വെയിലും മഴയും കൊള്ളാതെ കിടന്നുറങ്ങാന്‍ കെട്ടിയുര്‍ത്തിയ വീടും വീട്ടുപകരണങ്ങളും സ്വന്തം കണ്മുന്നില്വെച്ച് അക്രമികള്‍ അഗ്നിക്കിരയാക്കിയതും അടിച്ചു തകര്‍ത്തതുമായ രംഗങ്ങളും അക്രമികളെക്കണ്ട് ഭയന്ന് കൈക്കുഞ്ഞുങ്ങളെയെടുത്ത് ജീവനും കൊണ്ട് ഓടിയതും വൃദ്ധരായ കുടുംബാംഗങ്ങളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നടത്തിയ ത്യാഗങ്ങളും നിറഞ്ഞകണ്ണുകളോടെ ഗദ്ഗദ കണ്ഠരായി പരസ്പരം കൈമാറിയപ്പോള്‍ ക്യാമ്പിലെത്തിയ നേതാക്കളുടേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കണ്ണൂകള്‍ ഈറനണിഞ്ഞു. അമ്മമാരേയും പ്രായമായ സ്ത്രീകളേയും പുരുഷന്മാരേയും കൈക്കുഞ്ഞുങ്ങളെയും സമാശ്വസിപ്പിക്കാന്‍ ക്യാമ്പിലെത്തിയ നേതാക്കളും മറ്റ് പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു.
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പത്തോളം വീടുകളും ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ്, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം, സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം സിപിഎം അക്രമത്തില്‍ തകര്‍ക്കപ്പെട്ടത്. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത അക്രമിസംഘം പല വീടുകളില്‍ നിന്നും പണവും സ്വര്‍ണ്ണവും കൊളളയടിച്ചു. ഒട്ടുമിക്ക സ്ഥലത്തും പോലീസ് നോക്കിനില്‍ക്കേയായിരുന്നു അക്രമം. പെട്രോളും ഡീസലും ഒഴിച്ച് വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും അത്യുഗ്രശക്തിയുളള ബോംബുകളെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. വീടുകളിലും ഓഫീസുകളിലും കണ്ണില്‍ക്കണ്ടതെല്ലാം അക്രമിസംഘം തകര്‍ത്തു. കിണറുകളെല്ലാം മലിനമാക്കി. ഒട്ടുമിക്ക വീടുകളിലും വീട്ടുപകരണങ്ങളും ജനലുകളും വാതിലുകളും തകര്‍ത്ത് വെറും വീടിന്റെ ഘടന മാത്രമാണ് അവശേഷിക്കുന്നത്. വീട്ടുപകരണങ്ങളുള്‍പ്പെടെ അക്രമിച്ച് ചുട്ടുചാമ്പലാക്കിയ കാഴ്ചകള്‍ ആരുടേയും കരളലിയിക്കുന്നതാണ്. ആര്‍എസ്എസ് പയ്യന്നൂര്‍ കാര്യാലയത്തിന് തീയിട്ട് ഒരു സാധനമൊഴിയാതെ സിപിഎം സംഘം അഗ്നിക്കിരയാക്കിയിരുന്നു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ജീവനോപാധികളെല്ലാം അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: