കണ്ണൂര്‍: കഴിഞ്ഞദിവസം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എന്‍ഐഎ പിടികൂടിയ കൂടാളി സ്വദേശി ഐഎസ്സിന്റെ മുഖ്യകണ്ണി എന്ന് സൂചന. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കൂടാളി സ്വദേശി ഷാജഹാന് വെള്ളുവ(32)യെ ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. ഷാജഹാന്റെ നേതൃത്വത്തില്‍ കൂടാളി, കുടിക്കിമെട്ട, കാഞ്ഞിരോട് മേഖലകളില്‍നിന്നും ഒട്ടേറെ യുവാക്കള്‍ ഐഎസ് പ്രചാരകരമായി മാറിയതായും സംശയിക്കുന്നു.
ഈ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നേതൃത്വം നല്കുന്ന ആളാണ് പിടിയിലായ ഷാജഹാന്. എസ്ഡിപിഐ പ്രവര്‍ത്തകനായി അറിയപ്പെടുന്ന ഇയാള്‍ കാഞ്ഞിരോടിന് സമീപമുള്ള ഒരു മുസ്ലീം പള്ളിക്കമ്മറ്റി ഭാരവാഹിയാണ്. പ്രത്യേക ജോലികളൊന്നുമില്ലാത്ത ഇയാള്‍ ധാരാളം പണംചെലവഴിക്കുന്നതായി കണ്ടെത്തിയ നാട്ടുകാര്‍ ഇയാളെ നേരത്തെ തന്നെ സംശയിച്ചിരുന്നു. നിരവധി തവണ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശിച്ച ഷാജഹാന്, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും നിരവധി തവണ സന്ദര്‍ശിച്ചതായി നാട്ടുകാര്‍ പറയുന്നു. കൂടാളി, കാഞ്ഞിരോട്, കുടുക്കിമെട്ട മേഖലകളില്‍ നിന്നായി നിരവധി യുവാക്കളെ ഇയാള്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയതായും സൂചനയുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ഈ മേഖല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പലരും വിദേശരാജ്യങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. പള്ളിയുമായും മുസ്ലീം സമുദായക്കാരുമായും മാത്രം ഇടപെടുന്ന ഇയാള്‍ ഇതര സമുദായക്കാരുമായി യാതൊരു ബന്ധവും പുലര്‍ത്താറില്ല. കഴിഞ്ഞ ദിവസം പിടിയിലായതോടെ നാട്ടുകാരും വീട്ടുകാരും ഇയാളെ തള്ളിപ്പറയുന്നുണ്ടെങ്കിലും ഇത് കേസുകളില്‍ നിന്നും അന്വേഷണങ്ങളില്‍നിന്നും രക്ഷപ്പെടാനാണെന്നും പറയുന്നു.
ബാഗ് നിര്‍മ്മാണം, പത്രം ഓഫീസില്‍ അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് ഏജന്‍സി തുടങ്ങിയ ജോലികള്‍ ഇയാള്‍ ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ജോലികളില്‍നിന്നും കിട്ടുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ഏത് സമയവും ഇയാളുടെ കയ്യിലുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സമുദായത്തില്‍പെട്ടവര്‍ക്ക് കയ്യയഞ്ഞ് സഹായവും നല്കിവന്നിരുന്നു.
കൂടാളി ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരു മുസ്ലീം സംഘടനയുടെ ലേബലില്‍ പ്രഭാഷണപരമ്പര നടത്തിയതിന്റെ മുഖ്യസംഘാടകനും ഇയാളായിരുന്നു. കടുത്ത തീവ്രവാദ പ്രാസംഗികനായിരുന്ന ഇയാള്‍ ജില്ലയുടെ മറ്റുഭാഗങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും സൂചനയുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ നിന്നും 33 പേര് ഐഎസ്സില്‍ എത്തിയതായാണ് കണക്ക്. 183 മലയാളികളുടെ വിവരങ്ങളാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 95പേര് അഫ്ഗാനിലെ നാഗര്‍ഹാറിലും മറ്റുള്ളവര്‍ ഇറാഖ്, സിറിയ, ലബനന് എന്നിവിടങ്ങളിലുമാണ് എന്നാണ് വിവരം.
ഇറാഖിലെ കനത്ത പരാജയമാണ് ഇന്ത്യക്കാര്‍ മടങ്ങാന്‍ കാരണമെന്നും പറയപ്പെടുന്നു. പിടിയിലായ ഷാജഹാനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടാളി മേഖലയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമായി തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: