ലണ്ടന്‍: ഒളിമ്പിക്സില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന വനിതാ അമ്പെയ്ത്തിലും ഷൂട്ടിംഗിലും ഇന്ത്യന്‍ ടീം പുറത്തായി. അമ്പെയ്ത്തില്‍ ഡെന്മാര്ക്കിനോട് ഒരു പോയിന്റിനാണ് (210-211) പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ദീപികാ കുമാരി, ബോംബയ്ല ദേവി, ചെക്റോവൊലു സുവ്റോ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്.
പരാജയപ്പെട്ടെങ്കിലും ഡെന്മാര്ക്കിന് മുന്നില്‍ ശക്തമായ മത്സരമാണ് ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ സെറ്റും അവസാന സെറ്റും വിജയിച്ചെങ്കിലും ഓവറോള്‍ ലീഡില്‍ ഡെന്മാര്ക്കിനെ മറികടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആയില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണ് പ്രതികൂലമായത്. ദീപികയ്ക്കും സുവ്റോയ്ക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.
ഇന്നലെ അമ്പെയ്ത്തില്‍ പുരുഷ ടീമും പുറത്തായിരുന്നു. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ പിന്നിലാണ് ഡെന്മാര്ക്കിന്റെ സ്ഥാനം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹിന സിദ്ധുവും അനുരാജ് സിംഗുമാണ് പുറത്തായത്. ആദ്യ റൗണ്ടില്‍ ഹിനയക്ക് പന്ത്രണ്ടാം സ്ഥാനവും അനുരാജിന് ഇരുപത്തിമൂന്നാം സ്ഥാനത്തും എത്താനേ കഴിഞ്ഞുള്ളൂ. അതേസമയം പുരുഷവിഭാഗം തുഴച്ചിലില്‍ സ്കള് ഇനത്തില്‍ ഇന്ത്യയുടെ സ്വര്ണ് സിംഗ് ക്വാര്‍ട്ടറില്‍ കടന്നു.
2 കിലോമീറ്റര്‍ ദൂരം 7:00:49 സെക്കന്ഡുകളില് ഒന്നാമതായി ഫിനീഷ് ചെയ്താണ് സ്വര്ണ് സിംഗ് ക്വാര്‍ട്ടറിലേക്ക് കടന്നത്. പഞ്ചാബില്‍ നിന്നുള്ള ഈ ഇരുപത്തിമൂന്നുകാരന് ഇന്നലത്തെ ഹീറ്റ്സില്‍ നാലാമതായാണ് ഫിനീഷ് ചെയ്തിരുന്നത്. ചൊവ്വാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുക. ദക്ഷിണകൊറിയന്‍ താരം കിം ഡോംഗ്യോംഗ് ആണ് രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്. 7:03:91 സെക്കന്‍ഡിലായിരുന്നു കിം ഫിനീഷ് ചെയ്തത്.
ഒളിമ്പിക്സില്‍ ചൈന മെഡല്‍ വേട്ട തുടരുകയാണ്. നാലു സ്വര്‍ണവും രണ്ടു വെങ്കലവുമായി ചൈനയാണു മെഡല്‍ പട്ടികയില്‍ ഒന്നാമത്. രണ്ടു സ്വര്‍ണവുമായി ഇറ്റലി രണ്ടാം സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: