ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ചൈന മെഡല്‍വേട്ട തുടരുന്നു. മത്സരങ്ങള്‍ മുറുകുമ്പോള്‍ ആറ് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം ഒന്‍പത് മെഡലുകള്‍ നേടി ചൈന കുതിക്കുകയാണ്. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയ അമേരിക്കയാണ് രണ്ടാമത്. രണ്ട് സ്വര്‍ണ്ണമടക്കം ആറ് മെഡലുകള്‍ കരസ്ഥമാക്കിയ ഇറ്റലി മൂന്നാം സ്ഥാനത്താണ്.
അതേസമയം ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് സൈന നേവാള്‍ വിജയത്തോടെ സിംഗിള്‍സ് പോരാട്ടം ആരംഭിച്ചു. സ്വിസ് താരമായ സബ്രീന ജാക്വറ്റിനെ പരാജയപ്പെടുത്തിയാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ സൈന 22 മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളികയെ മറികടന്നു. സ്കോര്‍ 21-9, 21-4. സ്വീഡനില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതോടെയാണ് സബ്രീനക്ക് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ താരത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ സബ്രീന പരാജയപ്പെട്ടു. രണ്ട് ഗെയിമുകളിലും സൈന മികച്ച ലീഡു നേടിയശേഷമാണ് സബ്രീന തിരിച്ചടിക്കാന്‍ ശ്രമം നടത്തിയത്. രണ്ടാം റൗണ്ടില്‍ ബല്‍ജിയത്തിന്റെ ലിയാന്ടാനെ സൈന നേരിടും.
തുഴച്ചിലില്‍ സ്വര്ണ് സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതും ഇന്ത്യക്ക് പ്രതീക്ഷ നല്കുന്നു. ദക്ഷിണ കൊറിയന്‍ താരം കിം ഡോങ്ങ് യോങ്ങിന്റെ വെല്ലുവിളി മറികടന്ന് ഒന്നാമതായാണ് സ്വര്ണ്സിങ് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഹീറ്റ്സില്‍ നാലാമതായി ഫിനിഷ് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തിന് റപ്പഷാഗെ റൗണ്ടില്‍ മത്സരിക്കേണ്ടിവന്നു. ആദ്യ റൗണ്ടില്‍ സിങ് എടുത്ത സമയം 7:00:49 സെക്കന്റാണ്. മൂന്നു റൗണ്ടുകളിലെ മികച്ച രണ്ടാമത്തെ സമയം കൂടിയാണിത്. കിം ഡോങ്ങ് യോങ്ങും ക്വാര്‍ട്ടര്‍ യോഗ്യത നേടിയിട്ടുണ്ട്. ബോക്സിംഗില്‍ വിജേണ്ടറിന് പിന്നാലെ 60 കി.ഗ്രാം വിഭാഗത്തില്‍ ജയ് ഭഗവാനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: