തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിന്റെ പേരില്‍ വാണിജ്യവകുപ്പിന്റെ എല്ലാ പരിശോധനകളും സര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ ലഹരിമാഫിയകള്‍ക്കും നികുതിവെട്ടിച്ച് ബില്ലില്ലാതെ സാധനം കടത്തുന്ന വന്‍ മാഫിയകള്‍ക്കും ചാകര. സംസ്ഥാനത്തെ 84 ചെക്ക്പോസ്റ്റുകളിലെ പരിശോധന അവസാനിപ്പിച്ചതിനു പുറമെസംസ്ഥാനത്തുടനീളമുണ്ടായിരുന്ന 90 ഓളം വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് സ്ക്വാഡുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു.
സംസ്ഥാനത്തെ 84 ചെക്ക്പോസ്റ്റുകളില്‍ പ്രധാനപ്പെട്ട അമരവിള, ആര്യങ്കാവ്, കുമളി, വാളയാര്‍, ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, വേലന്താവളം, മുത്തങ്ങ, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളില്‍ ഓരോന്നിലും പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോയിരുന്നത്. മെയ്മാസം മാത്രം 102 കോടിയുടെ വരുമാനമാണ് ചെക്ക്പോസ്റ്റുകള്‍ വഴിയുണ്ടായത്. ഇപ്പോള്‍ ചെക്ക്പോസ്റ്റുകളില്‍ നടക്കുന്നത് രേഖകള്‍ വാങ്ങി വയ്ക്കുക എന്നതു മാത്രമാണ്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ബില്ലുണ്ടോ എന്ന യാതൊരു പരിശോധനയും നടക്കുന്നില്ല. നേരത്തെ എക്സൈസ്, പോലീസ് പരിശോധനകള്‍ കഴിഞ്ഞ് ചെക്ക്പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു കേസുകള്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് പിടികൂടാറുണ്ടായിരുന്നു.
ഇതില്‍ സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും വരെ പെട്ടിട്ടുണ്ട്. എക്സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടിയുള്ളതിനാല്‍ ഇവ കടത്തിവിടും. എന്നാല്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗവുമായി ഈ മാഫിയയ്ക്ക് അത്ര ബന്ധമില്ലാത്തതിനാല്‍ പലപ്പോഴും ഇവര്‍ പെടും. അടുത്തിടെ അമരവിളയില്‍ ഇത്തരത്തില്‍ കടത്തിയ കഞ്ചാവിന്റെ വന്‍ശേഖരം വാണിജ്യനികുതി വിഭാഗം ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ചെക്ക്പോസ്റ്റുകള്‍ വഴി കടത്തുന്ന നികുതിവെട്ടിപ്പ് സാധനങ്ങള്‍ കണ്ടെത്തിയാല്‍ അത് വാണിജ്യ നികുതി വകുപ്പിന്റെ ഡിസിപ്ലിനറി ആക്ഷന്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും വേണം.
പലപ്പോഴും ചെക്ക് പോസ്റ്റുവഴി വരുന്ന നികുതി വെട്ടിപ്പ് ഈ സെക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്താലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നടപടിയുണ്ടാവില്ല. എന്നാല്‍ വാണിജ്യ നികുതി ഇന്റലിജന്‍സിന്റെ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുകയും നികുതി വെട്ടിപ്പ് കണ്ടെത്തുകയും വന്‍ തോതില്‍ പിഴയീടാക്കുകയും ചെയ്തു.
ജിഎസ്ടിയുടെ പേരില്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് സ്ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഓണക്കാലത്തിനു മുന്നോടിയായി ബില്ലുകളില്ലാതെ കോടികളുടെ സാധനങ്ങളാണ് കേരളത്തിലെ വ്യാപാരികളുടെ ഗോഡൗണുകളില്‍ എത്തിയത്.
സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നീ മൂന്ന് മേഖലകളിലായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ ഇപ്പോള്‍ പണിയൊന്നുമില്ലാതെ ഓഫീസുകളിലിരുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: