ചെറുതോണി: ദൃശ്യവിസ്മയം ഒരുക്കി സഞ്ചാരികളെ മാടിവിളിച്ച് മീനുളിയാന്‍പാറ. മലമുകളിലെ ഒറ്റപ്പെട്ട നിബിഡ വനവും, കുളിര് നിറഞ്ഞ ട്രക്കിങ് അനുഭവവും, വിദൂര വിസ്മയക്കാഴ്ചയും, അപൂര്‍വ്വ സസ്യങ്ങളും, വെള്ളനിറമണിഞ്ഞ് കൈയെത്തും ദൂരത്തുകൂടി ഒഴുകുന്ന മേഘങ്ങളും ചേര്‍ന്നൊരുക്കുന്ന അത്ഭുത ലോകം തന്നെയാണ് സഞ്ചാരികള്‍ക്കായി മീനുളിയാന്പാറയിലുള്ളത്.
ഇടുക്കി ജില്ലാ ആസ്ഥാനത്തിനടുത്തുനിന്ന് 20 കിലോമീറ്റര്‍ മാറിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം . കഥയും ചരിത്രവും കൂടി ചേര്‍ന്ന ഈ പ്രദേശം കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 891 മീറ്ററാണ് ഉയരം. രണ്ട് കിലോമീറ്റര്‍ കീഴ്ക്കാം തൂക്കായ പാറയിലൂടെ സഞ്ചരിച്ച് വേണം മലമുകളിലെത്താന്‍. ഇവിടെയാണ് രണ്ടര ഏക്കറോളം നിബിഡ വനം. നൂറുകണക്കിന് ഔഷധ സസ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പ്രദേശം. മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും. മൂന്ന് ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് വലിയൊരു വെള്ളച്ചാട്ടമാകുന്നതും സുന്ദരമായ കാഴ്ചയാണ്.
പേര് വന്ന വഴി
മുനിയറകളും ഐതിഹ്യം വിളിച്ചോതുന്ന കഥകളുമുണ്ട് ഇവിടെ. ഈ പ്രദേശത്തെ മലമുകളിലെ വനമദ്ധ്യത്തില്‍ വലിയ ഒരു തടാകം ഉണ്ടായിരുന്നതായും തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായും ഐതിഹ്യം പറയുന്നു. വനവാസികള്‍ കുളത്തിനരികെ എത്തുകയും, സ്വര്‍ണ്ണ മത്സ്യത്തെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മത്സ്യം പാറതുളച്ച് അപ്രത്യക്ഷമായെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് മീനുളിയാന്‍പാറ എന്ന് പേരുവന്നത്.
എന്നാല്‍ മിനീന്റെ ചെതുമ്പലുപോലിരിക്കുന്ന വലിയ പാറ ഉള്ളതുകൊണ്ടാണ് മീനുളിയാന്‍പാറ എന്നറിയപ്പെടുന്നതെന്നും വാദമുണ്ട്. ഒരുകാലത്ത് വലചിക്കിയപാറ, വലതൂക്കാന്പാറ എന്നീ പേരുകളിലും ഇവിടം അറിയപ്പെട്ടിരുന്നു.
അപൂര്‍വ്വയിനം സസ്യങ്ങള്‍
പശ്ചിമഘട്ട വനപ്രദേശങ്ങളില്‍ മാത്രം കാണുന്നതും, അവയില്‍ ചിലത് ഇടുക്കിയില്‍ മാത്രം കാണപ്പെടുന്നതും നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുന്നതുമായ 27 ല്‍ അധികം നിത്യഹരിത സസ്യങ്ങള്‍ ആണ് ഇവിടെ ഉള്ളത്. ഇവിടെ കാണപ്പെടുന്ന മുനിയറയുടെ അവശിഷ്ടങ്ങള്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നവയാണ്. 1960 ന്റെ അവസാന പാദം വരെ മീനുളിയാന്‍പാറ പരിസര പ്രദേശങ്ങളില്‍ കടുവ, പുലി, ആന, വരയാട് തുടങ്ങിയവയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
ടൂറിസ്റ്റ് കേന്ദ്രമാക്കണം
ടൂറിസം വകുപ്പ് പ്രദേശം ഏറ്റെടുത്ത് വനംവകുപ്പിന്റെ സഹകരണത്തോടെ യാത്രാസൗകര്യം ഒരുക്കി ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ അതീവ ശ്രദ്ധനേടുന്ന കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രമായി മീനുളിയാന്പാറയെ മാറ്റാന്‍ കഴിയും. വനം വകുപ്പിന്റെ കീഴിലുള്ള മീനുളിയാന്പാറയിലേയ്ക്ക് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വസ്തുവിലൂടെ മാത്രമേ പ്രവേശിക്കാനാകൂ. അതുകൊണ്ടുതന്നെ ടൂറിസം വകുപ്പിനോ വനംവകുപ്പിനോ കാര്യമായി ഇവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: