കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന ഉറപ്പാക്കുന്ന ശക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി സൂചന. ദിലീപും പള്‍സര്‍ സുനിയും സംസാരിക്കുന്നതിനു സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി അന്വേഷണസംഘം കാലടി കോടതിയില്‍ രേഖപ്പെടുത്തി.
തൃശൂര്‍ സ്വദേശികളായ ഇവര്‍ ‘ജോര്‍ജേട്ടന്‍സ് പൂരം’ സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത്് ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍നിന്ന് സംസാരിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയതായാണ് വിവരം. ദിലീപും പള്‍സര്‍ സുനിയും വാഹനത്തിന്റെ മറവില്‍ സംസാരിക്കുന്നതുകണ്ടെന്ന സാക്ഷികളുടെ രഹസ്യമൊഴി ഗൂഢാലോചന തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനു സഹായകമാകും.
ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ദിലീപിന്റെ കസ്റ്റഡി കാലാവധി കഴിയുംമുമ്പ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നതിനായി അപ്പുണ്ണിക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷമാണ് അപ്പുണ്ണി ഒളിവില്‍പോയത്.
രണ്ടുവര്‍ഷം മുമ്പ് മറ്റൊരാള്‍ക്കുവേണ്ടി ഒരു നടിയെ പള്‍സര്‍ സുനി പീഡിപ്പിച്ചെന്ന വിവരം പോലീസിനു ലഭിച്ചു. അക്കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടിയെയാണ് പള്‍സര്‍ സുനി പീഡിപ്പിച്ചത്. ഈ നടി അന്വേഷണ സംഘത്തോട് മൊഴി നല്കാന് സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ദിലീപിനുവേണ്ടി സഹതാപം സൃഷ്ടിക്കാന്‍ നേതൃത്വം നല്കിയ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുക വഴി അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസെടുക്കുക. ഇതേക്കുറിച്ച് അന്വേഷണസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പിആര്‍ ഏജന്‍സി വഴി ചില ഓണ്‍ലൈന്‍ പത്രങ്ങളടക്കം ദിലീപിനു വേണ്ടി പ്രചാരണം നടത്തി.
വിദേശത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പത്തോളം ഓണ്‍ലൈന്‍ പത്രങ്ങള്‍ ദിലീപിന് അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം വ്യാജ പ്രൊഫൈലുണ്ടാക്കി ദിലീപിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിനുവേണ്ടിയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ കഴിഞ്ഞദിവസം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: