ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യുപിഎ സ്ഥാനാര്‍ത്ഥി മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറുമാണ് മത്സര രംഗത്ത്.
തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പാസാക്കിയതുപോലെ എല്ലാവരും പാര്‍ലമെന്റ്് സമ്മേളനത്തിലും സഹകരിക്കണം. വര്‍ഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാര്‍ക്കായി പാര്‍ലമെന്റില്‍ പ്രത്യേക ബൂത്ത് ഒരുക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാന നിയമസഭകളിലും എംഎല്എമാര്ക്കായും ബൂത്തുകളുണ്ട്. കേരളത്തില്‍ നിയമസഭയിലെ 604-ാം നമ്പര്‍ മുറിയിലാണ് വോട്ടിംഗ് കേന്ദ്രം.
ബിജെപിയും സഖ്യകക്ഷികളും പിന്തുണയ്ക്കുന്ന രാംനാഥ് കോവിന്ദിന് ജെഡിയു, ടിആര്‍എസ്, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും പിന്തുണ നല്‍കിയതോടെ 65 ശതമാനം വരെ വോട്ട് ഉറപ്പായിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള എന്‍ഡിഎ യോഗവും ഇന്ന് ചേരും. ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: