ബീജിങ്: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ബ്രിഗേഡാണ് ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസം നടത്തിയത്.
വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ടു.
എന്നാല്‍ ഇത് എന്ന് നടത്തി എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ശാഖയായ നദി തീരത്ത് വെച്ചാണ് ചൈന സൈനികാഭ്യാസം നടത്തിയത്. അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകളും പീരങ്കികളും സൈനികാഭ്യാസത്തില്‍ സൈന്യം പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം. ഭൂട്ടാന് ഇതിനെ ആദ്യം എതിര്‍ത്തു. തൊട്ടു പിന്നാലെ ഇന്ത്യയും.
അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചൈനയുടെ ആരോപണം ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നത് എന്നും. മുമ്പ് 2013ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്.
ജൂലൈ 27,28 തിയ്യതികളില്‍ അജിത് ഡോവല്‍ പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: