ഭുവനേശ്വര്‍: രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്ന ഒഡീഷയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മഴ മൂലം താഴ്ന്ന പ്രദേശങ്ങളെല്ലാം വെ്ള്ളത്തിനടിയിലാണ്. ഒഡിഷ വഴി കടന്നുപോകുന്ന റായ്പൂരിനെയും ഛത്തീസ്ഗഡിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 26ലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. മഴമൂലം രണ്ട് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ റായഗഡ ജില്ല മുഴുവനായും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു.
സ്ഥിതി വഷളായതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ വകുപ്പിന്റെ സഹായം തേടി. മഴമൂലം കല്യാണി, നാഗവല്ലി പുഴകളിലെ പാലങ്ങള്‍ക്കേറ്റ ആഘാതത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതവും താറുമാറായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 വി 5 വിമാനങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററുകള്‍ റായ്പൂരിലുള്ള സെന്‍ട്രല്‍ എയര്‍ കമാന്‍ഡില്‍ നിന്നുള്ള വെതര്‍ ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ്.
വെള്ളപ്പൊക്കവും മഴയും ശക്തമായ പ്രദേശങ്ങളില്‍ നിന്ന് ബോട്ടില്‍ ആളുകളെ രക്ഷപ്പെടുത്തുന്നത് അസാധ്യമായതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടേയും ദ്രുതകര്‍മ സേനയുടേയും സഹായം തേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: