തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. കേരളത്തിലെ യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുന്നതും യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതും ശരിയല്ലെന്ന് തിരുവനന്തപുരത്ത് എം.പിമാരുടെ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണല്‍ കോഴ്സുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വിദ്യാഭ്യാസ വായ്പ അനുവദിക്കാനുള്ള ബാങ്കുകളുടെ തീരുമാനം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്ന് ബാങ്കുകളുടെ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇത് അവര്‍ അംഗീകരിക്കുകയും ചെയ്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്നവര്‍ക്ക് പ്രത്യേകിച്ച് നഴ്സിംഗ് പഠനത്തിന് പോകുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറിയുടെ നടപടികള്‍ ത്വരിതപ്പെടുത്താനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിലും മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കുന്നതിലും സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: