കണ്ണൂര്‍: എംബിബിഎസ് പ്രവേശനത്തിന് മാനേജ്മെന്റ് സുതാര്യത കാണിച്ചില്ലെന്ന കാരണത്താല്‍ പ്രവേശന മേല്‍നോട്ട കമ്മിറ്റി റദ്ദുചെയ്ത അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍. ഒരുവര്‍ഷം എംബിബിഎസ് കോഴ്സ് പൂര്‍ത്തീകരിച്ച 150 ഓളം വിദ്യാര്‍ഥികള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാരിന്റെയും കോടതിയുടെയും വാതിലില്‍ മുട്ടുകയാണ് മെഡിക്കല്‍ കൗണ്‍സിലും അതോടൊപ്പം സര്‍ക്കാരും ആരോഗ്യസര്‍വകലാശാലയും അംഗീകരിച്ചതുമായ കോളജിലാണ് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇവരെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് പാരന്റ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സംഭവിച്ച അത്യപൂര്‍വമായ ദുരന്തമാണിത്. കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ഒരു വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതിനുശേഷം പുറത്താക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മാനേജ്മെന്റ് ചെയ്ത തെറ്റിനു വിദ്യാര്‍ഥികളാണ് ശിക്ഷിക്കപ്പെടുന്നത്. മാനേജ്മെന്റിനെ പ്രോസിക്യൂട്ട് ചെയ്ത് അര്‍ഹരായ വിദ്യാര്‍ഥികളെ തുടര്‍ പഠനത്തിന് അനുവദിക്കണമെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മെറിറ്റ്, ഹാജര്‍, ക്ലിനിക്കല്‍ പരിശീലനം എന്നീ മൂന്നുകാര്യങ്ങളും വിദ്യാര്‍ഥികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും അനര്‍ഹരെ മാറ്റിനിര്‍ത്താനും ഹൈക്കോടതി നേരത്തെ മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശോധന നടത്താന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാട്ടി മേല്‍നോട്ട സമിതി മുഴുവന്‍ പേരെയും പുറത്താക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി നടപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പാരന്റ് അസോസിയേഷന് സെക്രട്ടറി സി.പി.മാനു, കെ.വി. കൃഷ്ണന്, കെ.പി.മഹ്ഷൂഖ്, വിദ്യാര്‍ഥികളായ നിഹാല, കെ.ആദിത്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: