കണ്ണൂര്‍: നഴ്സുമാരുടെ സമരത്തിനെതിരേ കണ്ണൂര്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച 144ാം വകുപ്പ് ഉത്തരവിന് എഴുതിയ മഷിയുടെ വിലപോലുമില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാര്‍. സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് പിന്തുണയുമായി എഐവൈഎഫ് നടത്തിയ ഐക്യദാര്‍ഢ്യ സമരജാഥ കണ്ണൂര്‍ സ്പെഷാലിറ്റി ആശുപത്രിക്കു മുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കളക്ടര്‍ക്ക് ഈ ഉപദേശം കൊടുത്തയാളെ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കണം. തെറ്റായ ഉപദേശംവഴി കണ്ണൂര്‍ ജില്ലയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഈ ഭീഷണികൊണ്ടൊന്നും സംഘടിതശക്തിയെ അടിച്ചമര്‍ത്താനാവില്ല. ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടണം. നഴ്സുമാരുടെ സമരത്തിന് രാഷ്ട്രീയമില്ല. സമരം ചെയ്യുന്ന നഴ്സുമാരുടെ ഐക്യം ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു. പനിയുടെ വലിയ വേലിയേറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നഴ്സുമാര്‍ രംഗത്തിറങ്ങാന്‍ 20ന് നടത്തുന്ന ചര്‍ച്ച ഗുണപ്രദമാകുമെന്നാണ് കരുതുന്നത്.
ആശുപത്രി മാനേജ്മെന്റ് പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍ എത്തിച്ചിരിക്കുകയാണ്. ശന്പളം വര്‍ധിപ്പിച്ച് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ലാഭക്കൊതിയന്മാരായ ആശുപത്രികള്‍ക്ക് മാത്രമാണ് ശമ്പളവര്‍ധന പൊള്ളുന്നത്. നഴ്സുമാര്‍ക്ക് മാന്യമായ ശന്പളം നല്‍കാത്തത് പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ്. ബന്ധപ്പെട്ടവര്‍ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഥാ ലീഡര്‍ എഐവൈഎഫ് ജില്ല പ്രസിഡന്റ് എം.സി.സജീഷിന് അഡ്വ.പി.സന്തോഷ്കുമാര്‍ പതാക കൈമാറി. ചടങ്ങില്‍ പി.കെ.മിഥുന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: