കണ്ണൂര്‍: അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതായി പരാതി. മുഴക്കുന്ന് സ്വദേശിയായ അരയാക്കൂല്‍ അബ്ദുള്‍ നാസറാണു പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ 29ന് ഉളിക്കല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും ഇതിനെതിരേ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും അബ്ദുള്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
25ന് രാത്രി വാഹന പരിശോധനക്കിടെ മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കളെ ഉളിക്കല്‍ പോലിസ് പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പം തന്നെയും പിടികൂടിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ കേസുമായി തനിക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സ്റ്റേഷനിലെത്തിച്ചതിനു ശേഷം മോഷ്ടാക്കളോടൊപ്പം തന്റെ ഫോട്ടോയും പത്രങ്ങളിലും മറ്റും പൊലിസ് നല്‍കുകയായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ പിതാവായ മാണിക്കോത്ത് മഹ്മൂദിനെതിരേ പീഡനകുറ്റത്തിനു നേരത്തെ തലശേരി മജിസ്ട്രേറ്റിനു മുന്‍പാകെ താന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണു പോലിസിനെ ഉപയോഗിച്ച് ഇപ്പോള്‍ തനിക്കെതിരേ കേസെടുക്കുന്നതിനു കാരണമായതെന്നും അബ്ദുള്‍ നാസര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: