കോഴിക്കോട്: ഐസ്ക്രീം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജി കോടതി വാദം കേള്‍ക്കാനായി സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി. വി.എസിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
എന്തുകൊണ്ടാണ് കേസ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഇതിനാലാണ് ആവശ്യമുന്നയിക്കുന്നതെന്നും വി.എസിന് വേണ്ടി ഹാജരായ അഡ്വ. രാജീവ് പറഞ്ഞു.
എന്നാല്‍ പിന്നെന്തിനാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ചോദിച്ച കോടതി ഇത്തരം കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു. കേസില്‍ വാദം കേള്‍ക്കാന്‍ സെപ്റ്റംബര്‍ ഒന്നിന് അവസാന അവസരമായിരിക്കുമെന്ന് പറഞ്ഞാണ് കോടതി കേസ് നീട്ടിയത്.
തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടരന്വേഷണ റിപ്പോര്ട്ടിന്മേല് തന്റെ വാദം കൂടി കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറിന് കോടതിയില്‍ നേരിട്ട് ഹാജരായാണ് വി.എസ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: