കുമളി: മുന്‍ വര്‍ഷങ്ങളെക്കാള്‍ മഴകുറഞ്ഞതോടെ ഹൈറേഞ്ചിലെ കര്‍ഷകര്‍ ആശങ്കയില്‍. ഏലം ,കുരുമുളക് തുടങ്ങിയ കൃഷികളെയാണ് മഴക്കുറവ് കാര്യമായി ബാധിച്ചത്. സാധാരണ ജൂണ്‍ ആദ്യ വാരത്തോടെ ശക്തമാകുന്ന ഇടവപാതി കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ നേരിയ തോതില്‍ മാത്രമാണ് ഇടുക്കിയില്‍ ലഭിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാള്‍ താഴ്ന്ന അളവിലാണ് ഇടുക്കിയുടെ മലയോര മേഖലയില്‍ മഴ ലഭിച്ചത്. ഏലത്തോട്ടമേഖലയില് മുന്‍ വര്‍ഷത്തേക്കാള്‍ പാതി മഴ മാത്രമാണ് ഇക്കുറി ലഭിച്ചതെന്ന് സ്പൈസസ് ബോര്‍ഡും സമ്മതിക്കുന്നു. അര നൂറ്റാണ്ടായി ഓരോ വര്‍ഷവും 0.2 ശതമാനം വീതം മഴയുടെ അളവ് ജില്ലയില്‍ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തുടര്‍ച്ചയായ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം നാണ്യ വിളകളുടെ വിളവിനെ കാര്യമായി ബാധിക്കും. ഇടവപാതി ശക്തമായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷ കേന്ദ്രഅറിയിപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ വളം ഇടുകയും ചെയ്തു. വളം ഇട്ടതിന് ശേഷം ശക്തമായ മഴ ലഭിക്കേണ്ടതാണ്.
ഏലത്തോട്ടങ്ങളില്‍ അപ്രതീക്ഷിതമായി എത്തിയ വെയില് മൂലം പാകമാകാത്ത ഏലക്കായ പൊഴിഞ്ഞു പോകുന്നത് വ്യാപകമായി. കുരുമുളക് ചെടികള്‍ തളിര്‍ത്തെങ്കിലും അടുത്ത സീസണിലേക്കുള്ള ഉത്പാദനം മോശമായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന സംഭരണികളില്‍ ജലനിരപ്പ് ഒരാഴ്ചയായി കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 111.3 ഘന അടിയാണ് ഇന്നലെ രാവിലെ തേക്കടി തടാകത്തിലെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: