കട്ടപ്പന: വ്യാജ ലോട്ടറി നല്കി ലോട്ടറി ഏജന്‍സി ഓഫീസില്‍ നിന്ന് 49000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. സംഭവത്തിലെ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പം കാളവാസന് തെരുവ് സ്വദേശി ചുരുളിവേല്(40)ആണ് പിടിയിലായത്. കംഫര്‍ട്ട് സ്റ്റേഷനിലെ തൊഴിലാളിയായ ചുരുളിവേലുമായി സൗഹൃദത്തിലായ മുഖ്യപ്രതി ഇയാളെക്കൊണ്ട് ലോട്ടറി മാറിയെടുപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം ജൂണ്‍ 19ല്‍ നറുക്കെടുപ്പ് നടന്ന വിന്‍വിന്‍ ലോട്ടറിയുടെ 5000 രൂപ വീതം സമ്മാനം ലഭിച്ച 10 ടിക്കറ്റുകളാണ് മാറിയെടുത്തത്. അശോക ലോട്ടറി ഏജന്‍സീസിലെ ജീവനക്കാരനായ ജയചന്ദ്രന്റെ അടുത്താണ് ലോട്ടറി ഏല്പിച്ച് പണം തട്ടിയത്.1000 രൂപ കമ്മീഷന് കഴിച്ച് 49000 രൂപയാണ് നല്കി. ഇത് മാറിയെടുക്കാന്‍ ലോട്ടറി ഓഫീസില്‍ എത്തിയപ്പോഴാണ് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സിഐ വി.എസ്.അനില്‍കുമാര്‍, എസ്ഐ കെ.എം. സന്തോഷ്, ജോയ്സ് അപ്രേം, വിപിന്‍ ചന്ദ്രന്, ഹാരിഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: