കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ 19 ദിവസമായി നടന്നു വരുന്ന നഴ്സുമാരുടെ സമരം അടിച്ചമര്‍ത്താനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സമരത്തിനെതിരെ നിലകൊളളുന്ന സിപിഎം നിലപാടും പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. നഴ്സിംഗ് വിദ്യാര്‍ത്ഥികളും സമരക്കാരായ നഴ്സുമാര്‍ക്കനുകൂലമായി രംഗത്തു വന്നതോടെ സര്‍ക്കാര്‍ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ട സ്ഥിതിയാണ്. ആശുപത്രികളില്‍ ഹാജരാകണമെന്ന കലക്ടറുടെ ഉത്തരവ് ഇന്നലെ ഒരിടത്തും പ്രാവര്‍ത്തികമായില്ല. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ആശുപത്രിയിലും ജോലിക്ക് ഹാജരായില്ല. നഴ്സിംഗ് സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെ നഴ്സുമാര്‍ക്ക് പകരം ജോലി ചെയ്യിക്കാനെടുത്ത തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ ഇന്നലെ പ്രതിഷേധം ഉയര്‍ന്നു. സിപിഎം നിയന്ത്രിണത്തിലുളള പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ പഠിപ്പുമുടക്കി കലക്ടറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. മറ്റ് കോളേജുകളിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നഴസിംഗ് കോഴ്സ് പൂര്‍ത്തിയാക്കി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് നഴ്സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പാടുളളൂവെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിനു വിരുദ്ധമായി നഴ്സിംഗ് സ്ക്കൂളുകള്‍ക്ക് അവധി നല്കി വിദ്യാര്‍ത്ഥികളെ രോഗികളുടെ ശുശ്രൂഷ്യ്ക്കായി വിനിയോഗിക്കണമെന്ന കലക്ടറുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് വിദ്യാര്‍ത്ഥികളും സമരത്തിലുളള നഴ്സസ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു. രോഗികളെ പരിചരിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ പിണഞ്ഞാല്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന ചോദ്യവും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
അതേസമയം ജില്ലയില്‍ നടത്തിവരുന്ന സമരം നഴ്സുമാര്‍ ശക്തമാക്കി. സമരത്തെ അടിച്ചമര്‍ത്താനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുളളത്. നാളെ ജില്ലയിലെ മുഴുവന്‍ നഴ്സുമാരേയും പങ്കെടുപ്പിച്ചു കൊണ്ട് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് സമരത്തിന് പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കണ്ണൂര്‍ താണയിലെ സ്പെഷ്യാലിറ്റി ആശുപത്രി ഉപരോധിച്ചു. സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫും പിന്തുണയുമായി രംഗത്തെത്തി.
സമരത്തോടുളള സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിലപാട് പൊതു സമൂഹത്തില്‍ ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നഴ്സുമാരുടെ സമരസമിതി രൂപീകരണ യോഗത്തില്‍ നിന്നും സിപിഎം വിട്ടുനിന്ന നടപടി സിപിഎം അനുകൂലികളായ നഴ്സുമാര്‍ക്കും സിഐടിയു തൊഴിലാളികള്‍ക്കും ഇടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപിയുടേതുള്‍പ്പെടെ മറ്റ ഒട്ടുമിക്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തപ്പോള്‍ സിപിഎം നേതാക്കള്‍ മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. സംഘടനാ തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് കൊട്ടിഘോഷിക്കുന്ന പാര്‍ട്ടി അര്‍ഹമായ വേതന വര്‍ദ്ധനവിനു വേണ്ടി നടത്തുന്ന സമരത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുകയും പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടം സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങളും പാര്‍ട്ടി സഖാക്കള്ക്കിടയില്ത്തന്നെ ശക്തമായ പ്രതിഷേധത്തിന് വഴി തുറന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: