ചാലക്കുടി: ദിലീപിന്റെ ഉടമ സ്ഥതയിലുള്ള ഡിസിനിമാസ് തീയറ്ററുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുന്‍ ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഒ.പൈലപ്പന് കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണത്തില്‍ ഭരണപക്ഷം ആരോപിക്കുന്ന ചട്ട വിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെങ്കില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷം ഡിസിനിമാസ് തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്നൊരു അഴിമതിയും ആരോപിച്ചിട്ടില്ല. ഐക്യകണ്ഠേനയാണ് തീയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. യോഗത്തില്‍ ഈ വിഷയത്തില്‍ ഒരു വിയോജന കുറിപ്പ് വരെ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നതാണ്. ഡിസിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വഴി വിട്ട സഹായങ്ങളും കഴിഞ്ഞ ഭരണ സമിതി നടത്തിയിട്ടില്ലെന്നും മുന്‍ നഗരസഭ ചെയര്മാന് കൂടിയായ വി.ഒ.പൈലപ്പന് പറഞ്ഞു.
അതേസമയം ഡി സിനിമാസ് വിഷയത്തില്‍ ഭരണ പ്രതിപക്ഷയാരരോപണം ജനങ്ങളെ വഞ്ചിക്കുവാനാണെന്ന ആരോപണം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തീയറ്ററില്‍ മതിയായ പാര്‍ക്കിംങ്ങ് സൗകര്യമില്ലെന്നും അമിത ചാര്‍ജ്ജുകളാണ് ഈടാക്കുന്നതെന്നുമുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെതിരെ ഒരു നടപടിയും എടുക്കുവാന്‍ ഇവര്‍ തയ്യാറായില്ല.
ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുവാന്‍ വരെ അന്നത്തെ പ്രതിപക്ഷവും തയ്യാറായില്ല. ഇപ്പോഴത്തെ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വരെ അന്നത്തെ കൗണ്‍സിലറായിരിക്കുമ്പോഴാണ് ഡിസിനിമാസ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്.
ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ സ്വാധീനിച്ചാണ് ഡിസിനിമാസ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും നിലനില്ക്കുന്നു. സ്വന്തം ഇഷ്ട പ്രകാരം തീയറ്ററിലെ ചാര്‍ജ്ജ് നിശ്ചയിക്കുവാന്‍ തീയറ്ററിന് അനുവാദം നല്‍ക്കുകയായിരുന്നു.
ട്രീറ്റ്മെന്റ് പ്ലാന്റോ, മതിയായ പാര്‍ക്കിങ്ങ് സൗകര്യമോ, ഇല്ലാതെയാണ് തീയറ്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ സീല്‍ പതിക്കാത്ത ടിക്കറ്റാണ് ഇവിടെ വിതരണം ചെയ്തിരുന്നത്.
ഇതുവരെ പ്രതികരിക്കാതിരുന്ന അന്നത്തെ ഭരണ പക്ഷം ഭരണത്തിലേറി 20 മാസമായിട്ടും ഡി സിനിമാസിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: