കളമശ്ശേരി: ഷംനയുടെ ജീവന് പൊലിഞ്ഞിട്ട് ഒരു വര്‍ഷം; കണ്ണടച്ചാലും തുറന്നാലും മകളുടെ ഓര്‍മ്മകളുമായി രക്ഷിതാക്കള്‍ നീറിക്കഴിയുന്നു. ദാരുണ മരണത്തിന് കാരണക്കാരായ പലരും നിയമത്തിന്റെ പിടിയില്‍ പെടാതെ കഴിയുന്നു. ചികിത്സാ പിഴവെന്ന കൊടും കുറ്റം ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകയാവേണ്ട സംഭവംകൂടിയാണിത്.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു കണ്ണൂര്‍ സ്വദേശിനി ഷംന തസ്നീമിന്. 2016 ജൂലൈ 18 നായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായെങ്കിലും ശിക്ഷ ഒരു ഡോക്ടറുടെ സസ്പെന്‍ഷനില്‍ ഒതുങ്ങി.
വിവരവകാശ രേഖകള്‍ പ്രകാരം, ആശുപത്രിയിലെ 15 പേര് കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഡോ. ജില്‍സ് ജോര്‍ജ്, വാര്‍ഡ് ഡോക്ടറായ ഡോ. കൃഷ്ണമോഹന് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ് വകുപ്പുതല നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26 ലെ നിര്‍ദേശമാണിത്.
മൂന്ന് ദിവസമായി തുടര്‍ന്ന കടുത്ത പനിയ്ക്ക് ചികിത്സ തേടിയാണ് ഷംന ഹോസ്റ്റലില്‍ നിന്ന് ആശുപത്രിലെത്തിയത്. ഉച്ചയ്ക്ക് ഡോക്ടര്‍ ജില്‍സ് നിര്‍ദ്ദേശിച്ച ‘സിഫ് ട്രിയാക് സോണ്‍’ എന്ന മരുന്ന് കുത്തിവച്ചപ്പോള്‍ ഷംനയ്ക്ക് ഹൃദയാഘാതം ഉണ്ടായി. പ്രതിമരുന്ന് നല്കാന് വൈകി. ആശുപത്രിവാര്‍ഡില്‍, ഷംനയുടെ വായില്‍ നിന്ന് വന്ന നുരയും പതയും വലിച്ചെടുക്കാന്‍ സക്കിംഗ് മെഷീനോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
ഐസിയുവിലെത്തിച്ചത് 20 മിനിറ്റു കഴിഞ്ഞാണ്. ലിഫ്റ്റ് ഓപ്പറേറ്ററോ സ്ട്രക്ച്ചറോ ഇല്ലായിരുന്നു. വിദഗ്ദ്ധ ചികിത്സയെന്ന പേരില്‍ അലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു. അതു മറച്ചുവെച്ച് ജഡം ചികിത്സിച്ചതിന് 10000 രൂപയും വാങ്ങി.
അസ്വാഭാവിക മരണത്തിന് കളമശേരി പോലീസ് കേസെടുത്തു. അന്വേഷണം ഇഴഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. മെഡിസിന് വിഭാഗം ഹെഡ് ഡോ: ജില്‍സ് ജോര്‍ജ്, പി ജി വിദ്യാര്‍ത്ഥി ഡോ. ബിനോ ജോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥിയുടെ സസ്പെന്ഷന് പിന്‍വലിച്ചു.
അപെക്സ് മെഡിക്കല്‍ ബോഡി രണ്ട് ഡോക്ടര്‍മാരെ കുറ്റക്കാരായി കണ്ടെത്തി. മറ്റ് 13 പേരെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷെ ക്രൈംബ്രാഞ്ച് അന്വേഷണത്തലവന് മാറിയതോടെ കേസ് കോടതിയിലെത്തിയിട്ടില്ല.
ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ മണ്ഡലത്തില്‍നിന്നുള്ള പാര്‍ട്ടി കുടുംബത്തില്‍ പെട്ടിട്ടും ഷംനയ്ക്ക് നീതി ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: