തിരുവനന്തപുരം : ഇ മെയില്‍ ചോര്‍ത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഹൈടെക് ക്രൈം സെല്‍ എസ്ഐയായിരുന്ന ബിജുസലീമിനെതിരെ പോലീസ് അന്വേഷണങ്ങളില്‍ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങള്‍.
മൂന്ന് ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം നടത്തിയ കണ്ടെത്തലുകള്‍ ശരിവച്ചായിരുന്നു ബിജുസലീമിനെ സേനയില്‍ നിന്നും പിരിച്ചുവിട്ടത്. പിരിച്ചുവിട്ടത് ചോദ്യം ചെയ്തത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇന്റലിജന്‍സ് വിഭാഗം 268 പേരുടെ ഇ മെയിലുകള്‍ പരിശോധിക്കാന്‍ ഹൈടെക്ക് സെല്ലിന് നല്‍കിയെന്നും ഇതില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങള്‍ ആണെന്നുമുള്ള റിപ്പോര്‍ട്ടാണ് ബിജു സലീം തീവ്ര മുസ്ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ വാരികയ്ക്ക് ചോര്‍ത്തി നല്‍കിയത്.
യഥാര്‍ത്ഥ ഇമെയിലുകളുടെ ഓര്‍ഡറുകളില്‍ മാറ്റം വരുത്തുകയും എഡിജിപി ഇന്റലിജന്‍സിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കുകയും ആഭ്യന്തര സുരക്ഷാവിഭാഗം എസ്പിയുടെ വ്യാജ ഒപ്പിടുകയും ബിജു സലീം ചെയ്തിരുന്നു. വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും മത സ്പര്‍ദ്ധയുണ്ടാക്കാനും വേണ്ടിയുള്ള നടപടിയാണിതെന്ന് വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ബിജു സലീമിന്റെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ എഐജി കോറി സഞ്ജയ്കുമാര്‍ ഗരുഡിനും പിന്നീടും അന്വേഷണം നടത്തിയ എന്‍ആര്‍ഐ സെല്‍ എസ്പി ക്രിസ്റ്റഫര്‍ ചാള്‍സ് രാജും ബിജുസലീമിനെതിരായ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ഇയാളെ പുറത്താക്കാന്‍ നോട്ടീസ് നല്കി.
ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ബിജു സലീമിന് തന്റെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നല്കി ഉചിത നടപടിയെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ദക്ഷിണമേഖലാ ഐജി ഹിയറിംഗ് നടത്തിയെങ്കിലും ബിജു സലീമിന് ആരോപണങ്ങള്‍ നിഷേധിക്കാനായില്ല. തുടര്‍ന്നാണ് പിരിച്ചുവിട്ടത്.
ബിജുസലീമിനെതിരെ വ്യാജ രേഖ ചമയ്ക്കല്‍, രഹസ്യ സ്വഭാവമുള്ള രേഖകളുടെ മോഷണം, രഹസ്യ ഫയലുകള്‍ ചോര്‍ത്തല്‍ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയില്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തികളുമായുള്ള ബന്ധം, മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലെ പ്രവര്‍ത്തനവും അതിനുള്ള ഗൂഢാലോചനയും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്.
ഇയാളുടെ താമസ സ്ഥലത്തുനിന്നും ഗുജറാത്ത് കലാപത്തിന്റെയടക്കമുള്ള സിഡികള്‍ കണ്ടെത്തിയിരുന്നു. മുന്‍ സിമി പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ജമാ അത്തെ ഇസ്ലാമിയുടെ ക്യാമ്പില്‍ പങ്കെടുത്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിജു സലീമിന്റെ ബന്ധങ്ങള്‍ ദുരൂഹമാണെന്ന് കണ്ട് എന്‍ഐഎ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ശുപാര്‍ശ നല്‍കിയിരുന്നു. ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ബിജുസലീമും ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസാണ് എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ക്രിമിനല്‍ കേസ് എഴുതിത്തള്ളുന്നതോടെ ബിജുസലീമിനെ പോലീസില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ബിജു സലീമിനെതിരായ കേസ് എഴുതിത്തള്ളുന്നതോടെ ഇയാള്‍ക്ക് ഈ വാദമുന്നയിച്ച് സര്‍ക്കാരിനെ പുനര്‍നിയമനത്തിനായി സമീപിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: