ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ചൊവ്വാഴ്ച രാവിലെ ബീംബര്‍ ഖാലി, പൂഞ്ച് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
തിങ്കളാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ കനത്ത ഷെല്ലിംഗിന്റെ പശ്ചാത്തലത്തില്‍ വീടിനു പുറത്തേക്കിറങ്ങരുതെന്നു ഗ്രാമവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ പാകിസ്ഥാന് നീക്കങ്ങള്‍ തുര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ താക്കീതു നല്കി. നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ഥമായ നിലപാടാണുള്ളത്.
എന്നാല്‍ ഇരു പക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പിലാക്കാന്‍ പറ്റൂ. എന്നാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്തുണ നല്‍കുകയാണ് പാകിസ്ഥാന് സൈന്യം ചെയ്യുന്നത.
പാകിസ്താനിലും നിയന്ത്രണ രേഖയിലും തീവ്രവാദികള്‍ക്ക് ലഭ്യമാകുന്ന അനുകൂല സാഹചര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലതെ തുടരുകയാണ്. പാകിസ്താന് തീവ്രവാദികള്‍ പാക് സൈനിക താവളങ്ങള്‍ക്കു സമീപത്തുകൂടിയാണ് പപ്പോഴും നുഴഞ്ഞുകയറുന്നത്. നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന് നല്കുന്ന പിന്തുണ ഇതില്‍ നിന്ന് വ്യക്തമാണ്.
ഈ വര്‍ഷം മാത്രം നിയന്ത്രണരേഖയില്‍ 238 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകസ്ഥാന് നടത്തിയത്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഇത് വര്‍ധിച്ചതായും സൈന്യം വ്യക്തമാക്കുന്നു. 2014-ല്‍ 153 തവണയും 2015-ല്‍ 152 തവണയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടി നിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: