ന്യൂദല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങി പ്രധാന നേതാക്കള്‍ക്കൊപ്പം എത്തിയാണ് വെങ്കയ്യ നായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വെങ്കയ്യ നായിഡുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമായ വെങ്കയ്യ ആന്ധ്ര സ്വദേശിയാണ്. കര്‍ഷകന്റെ മകനായ വെങ്കയ്യക്ക് വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന് നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. അനുഭവ പരിചയം രാജ്യസഭാ ചെയര്‍മാനെന്ന നിലയില്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ സഹായിക്കും. വെങ്കയ്യയുടെ കഠിനാധ്വാനവും നിര്‍ബന്ധ ബുദ്ധിയും തന്നെ ആകര്‍ഷിച്ചതായും മോദി ട്വിറ്ററില്‍ വ്യക്തമാക്കി.
രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിചയസമ്പന്നനായ ഒരാള്‍ വേണമെന്നതും വെങ്കയ്യക്ക് അനുകൂലമായി. മറ്റ് പേരുകളൊന്നും യോഗത്തില്‍ ഉയര്‍ന്നില്ല.
ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. 18 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. എന്നാല്‍ രാജ്യസഭാ, ലോക്സഭാ എംപിമാര്‍ വോട്ടു ചെയ്യുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യക്ക് അനായാസം ജയിക്കാനാകും.
അണ്ണാ ഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ പിന്തുണയും വെങ്കയ്യക്കുണ്ട്. ആകെയുള്ള 790 എംപിമാരില്‍ 560ലേറെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചേക്കും. ആഗസ്ത് അഞ്ചിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
ഇതിനിടെ ഗോപാല്‍കൃഷ്ണ ഗാന്ധിക്കെതിരെ ആരോപണവുമായി ശിവസേന രംഗത്തെത്തി. മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ ഗോപാല്‍കൃഷ്ണ എതിര്‍ത്തിരുന്നതായി ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തന്റെ എല്ലാ ബന്ധങ്ങളും യാക്കൂബിനെ സംരക്ഷിക്കാന്‍ ഉപയോഗിച്ചു. രാഷ്ട്രപതിക്ക് കത്തെഴുതി. എന്തു തരം മനോഭാവമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, ശിവസേന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: