ബെംഗളുരു:അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയശേഷം ജയിലില്‍ വിഐപി ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ട് നല്കിയ ജയില്‍ ഡിഐജി ഡി.രൂപയുടെ രണ്ടാം റിപ്പോര്‍ട്ടും പുറത്ത്.
ശശികലയെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ലുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണ്. മാത്രമല്ല, ഇവയിലേക്കു മറ്റുള്ളവര്‍ക്കു പ്രവേശനമില്ല. പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിരവധി സൗകര്യങ്ങള്‍ക്കൊപ്പം പ്രത്യേക കിടക്കയുള്പ്പെടെയുള്ളവയും ശശികലയ്ക്കു ജയിലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശികലക്ക് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേകം അടുക്കളയും വനിതാ തടവുകാരുടെ സഹായങ്ങളും അടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നേരത്തേ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് രൂപക്കെതിരെ ആരോപണങ്ങളുയരുകയും പിന്നീട് ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിനിടെയാണ് തന്റെ കണ്ടെത്തലുകളെ ന്യായീകരിക്കുന്ന രണ്ടാം റിപ്പോര്‍ട്ട് രൂപ പുറത്തുവിട്ടിരിക്കുന്നത്
കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ ചലനത്തിന് ഇടയാക്കിയിരുന്നു. ജയില്‍ ഡിജിപിഎച്ച് എസ്.എന്‍ റാവുവിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ജയിലിലെ സൗകര്യങ്ങള്‍ക്കുവേണ്ടി ശശികല രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതില്‍ ഒരു പങ്ക് ജിയല്‍ ഡിജിപി കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും രൂപക്കെതിരെ അഭിപ്രായപ്രകടനം നടത്തി. സര്‍വീസ് നിയമങ്ങള്‍ മറികടക്കുന്ന പ്രവൃത്തിയാണ് ഓഫിസര്‍ നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. രൂപ മാധ്യമപ്രവര്‍ത്തകരെ സമീപിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് ഇപ്പോള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: