ന്യൂദല്‍ഹി: സിഗരറ്റിന് വില കൂട്ടി. ചരക്ക് സേവനനികുതി (ജിഎസ്ടി) വന്നപ്പോള്‍ സിഗരറ്റിന്റെ നികുതി എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. ഇന്നലെ അടിയന്തരമായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലാണ് നികുതി കൂട്ടിയത്. ഓഗസ്റ്റ് അഞ്ചിന് കൂടാനിരുന്ന കൗണ്‍സില്‍ ഈ ആവശ്യത്തിനു മാത്രമായി ഇന്നലെ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.
ജിഎസ്ടിയില്‍ സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അഞ്ചുശതമാനം പൊതു സെസും നീളമനുസരിച്ച് നിശ്ചിത തുക സെസും ആണുള്ളത്. ഇതു വന്നപ്പോള്‍ നികുതിബാധ്യത എട്ടുശതമാനം കുറഞ്ഞു. കമ്പനികള്‍ക്കു ലാഭം കൂടാനും സിഗരറ്റ് വില്പന വര്‍ധിക്കാനും ഇതിടയാക്കുമെന്നു
പുകയിലവിരുദ്ധര് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നിരക്ക് തിരുത്തിയത്. ഇതനുസരിച്ച് ഫില്‍ട്ടറില്ലാത്ത സിഗരറ്റ് 65 മില്ലിമീറ്റര്‍ വരെയുള്ള ആയിരത്തിന് നികുതി 485 രൂപ കൂടും. 65 മില്ലിമീറ്ററില്‍ കൂടിയ സിഗരറ്റ് ആയിരത്തിന് 792 രൂപ കൂടും.
ഫില്ട്ടറുള്ളത് 65 മില്ലിമീറ്റര്‍ വരെ ആയിരത്തിന് 485 രൂപയും 70 മില്ലിമീറ്റര്‍ വരെ ആയിരത്തിന് 621 രൂപയും 75 മില്ലിമീറ്റര്‍ വരെ ആയിരത്തിന് 792 രൂപയും വര്‍ധിക്കും. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായി. ഇതോടെ 5000 കോടി രൂപയുടെ അധികവരുമാനം ഒരുവര്‍ഷം ഗവണ്മെന്റിനു ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: