ന്യൂദല്‍ഹി: ഇന്ത്യയില്‍ ചികിത്സയ്ക്കു മെഡിക്കല്‍ വിസ തേടിയ ചെറുപ്പക്കാരനുള്ള മറുപടിയിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പു നല്കി.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാക്കിസ്ഥാന് അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ് ആ പ്രദേശം. ഞങ്ങള്‍ വിസ നല്കുന്നു. ആരുടേയും കത്ത് ആവശ്യമില്ല. എന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് പാക് അധീന കശ്മീര്‍ സംബന്ധിച്ച ഇന്ത്യയുടെ ഉറച്ച നിലപാട് ലോകത്തെ ഒരിക്കല്‍ക്കൂടി അറിയിക്കുന്നതായി.
പാക് അധീന കശ്മീരിലെ റാവല്‍ക്കോട്ട് സ്വദേശി ഒസാമ അലിക്ക് കരളില്‍ ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചപ്പോളാണ് ചികിത്സക്കായി ഇന്ത്യയില്‍ എത്താനുള്ള ശ്രമം ആരംഭിച്ചത്. അഭിഭാഷകനായ ഒസാമയുടെ അച്ഛന് ജാവെദ് നാസ് ഖാന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനു കത്തയച്ചു. മെഡിക്കല്‍ വിസ അനുവദിക്കാന്‍ അസീസിന്റെ ശുപാര്‍ശക്കത്തു വേണമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഒസാമ അലിയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനം സര്‍താജ് അസീസ് എടുത്തില്ല. ഒസാമയുടെ അച്ഛന് വീണ്ടും കത്തയപ്പോള്‍ മറുപടി വന്നു. ഇക്കാര്യത്തില്‍ ശുപാര്‍ശക്കത്തു നല്‍കേണ്ടത് വിദേശകാര്യ വകുപ്പിന്റെ ദക്ഷിണേഷ്യ വിഭാഗമാണെന്നായിരുന്നു ആ മറുപടി. ഈ വിഭാഗത്തിന്റെ കത്ത് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും മറുപടിക്കത്തില്‍ സൂചിപ്പിച്ചിരുന്നു.
മകന്റെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. യൂറോപ്പിലോ അമേരിക്കയിലോ പോയാല്‍ വലിയ ചെലവാകും. അതു താങ്ങാനാവില്ല. ഇന്ത്യയില്‍ വളരെ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാനാവും. പാക്കിസ്ഥാന് മുസ്ലീം ലീഗിന്റെ പ്രവര്ത്തകന് ആയിരുന്നിട്ടും തന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകാത്തതില്‍ ഒസാമയുടെ അച്ഛന് നിരാശനായി. അദ്ദേഹം വീണ്ടും പ്രശ്നം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് കടുത്ത ഭാഷയില്‍ സുഷമ പ്രതികരിച്ചത്.
പാക് അധീന കശ്മീരില്‍ നിന്നുള്ള ഒരാള്‍ ചികിത്സയ്ക്കായി ഇന്ത്യയിലേയ്ക്കു വരാന്‍ ആരുടേയും കത്തിനു കാത്തു നില്‍ക്കേണ്ടതില്ല എന്നാണ് സുഷമയുടെ സന്ദേശം. ഇന്ത്യ അവിഭാജ്യ ഘടകമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശത്തുള്ള ഒരാള്‍ക്ക് വിസ അനുവദിക്കേണ്ടത് ഇന്ത്യയുടെ വിദേശകാര്യ വകുപ്പാണെന്ന ശക്തമായ നിലപാടും ആ സന്ദേശത്തിലുണ്ട്. അവിടെ പാക് പ്രധാനമന്ത്രിയുടെ ഉപദേശകന് സ്ഥാനമില്ലെന്നും സുഷമയുടെ ട്വിറ്റര്‍ പോസ്റ്റിന് അര്‍ഥമുണ്ട്.
ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് പാക്കിസ്ഥാന് വധശിക്ഷക്കു വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ സുഷമ സ്വരാജിന്റെ അഭ്യര്‍ഥനകള്‍ സര്‍താജ് അസീസ് തുടര്‍ച്ചയായി അവഗണിക്കുന്നതിന്റെ പ്രതിഷേധം കൂടിയാണിത്. കുല്‍ഭൂഷണിനെ കാണാന്‍ അമ്മ അവന്തികയ്ക്ക് വിസ അനുവദിക്കണം എന്ന ആവശ്യത്തിന് അസീസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: