തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയേറ്ററിന്റെ സ്ഥലം പുറമ്പോക്ക് ഭൂമിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇന്നലെയാണ് കളക്ടര്‍ എ. കൗശികന് റിപ്പോര്‍ട്ട് നല്‍കിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് കൊച്ചി രാജകുടുംബത്തിന്റെ സ്വത്തായിരുന്നു ഈ ഭൂമി പിന്നീട് ശ്രീധരമംഗലം ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാനായി കൈമാറി.
രേഖകളില്‍ ഈ ഭൂമി ദേവസ്വം ഊട്ടുപുരപ്പറമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരം ഇത് വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. ഭൂമി എങ്ങനെ ദിലീപ് സ്വന്തമാക്കി എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ലാണ് ഈ ഭൂമി ദിലീപിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പോക്കുവരവ് നടക്കുന്നതും. 2007ലാണ് ദിലീപ് ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് തിയേറ്റര്‍ നിര്‍മിക്കാന്‍ അനുമതിക്ക് അപേക്ഷ നല്‍കുന്നത്.
തുടര്‍നടപടികളുടെ ഭാഗമായി അടുത്തദിവസം റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. തിയേറ്റര്‍ സ്ഥിതിചെയ്യുന്ന ഭൂമിയും സമീപത്തെ ഭൂമികളും വീണ്ടും അളന്ന് തിട്ടപ്പെടുത്തുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്കി ഏഴ് ദിവസത്തിന് ശേഷമായിരിക്കും അളക്കുക.
അതേസമയം ദേവസ്വം ഭൂമി ചില ഇടനിലക്കാരുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു ദിലീപിന്റെ പേരില്‍ രജിസ്ട്രേഷന്. സര്‍ക്കാര്‍ ഭൂമിയാണെന്ന് അറിഞ്ഞാണോ ദിലീപ് ഭൂമി വാങ്ങിയത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരും.
ചാലക്കുടിയില്‍ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ കലാഭവന്‍ മണിയും ദിലീപും ചേര്‍ന്നാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് മണിയെ ദിലീപ് ഒഴിവാക്കുകയായിരുന്നുവെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഭൂമിയിടപാടില്‍ മണിക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷിക്കുന്ന സിബിഐ സംഘവും തീയേറ്ററിന്റെ ഭൂമിയിടപാട് രേഖകള്‍ പരിശോധിക്കുന്നുണ്ട്.
ഡി സിനിമാസ് മള്‍ട്ടിപ്ലെക്സ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന് സ്ഥീരീകരിച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. കളക്ടര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി. അതേസമയം കുമരകത്ത് ദിലീപ് ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കോട്ടയം കളക്ടറോടും റവന്യു മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇടപാടുകള്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത്; വിജിലന്‍സ് അന്വേഷിക്കും
ചാലക്കുടി: ദിലീപിന്റെ ഡി സിനിമാസ് തീയേറ്ററിനുവേണ്ടി ഭൂരേഖകള്‍ ചട്ടംലംഘിച്ച് ശരിയാക്കിയത് വിഎസ് സര്‍ക്കാരിന്റെ കാലത്ത്. 2007ലാണ് സര്‍ക്കാര്‍ ഭൂമിയെന്ന് രേഖകളില്‍ പറയുന്ന ഭൂമി ദിലീപിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയും സിപിഐ നേതാവ് കെ.പി. രാജേന്ദ്രന് റവന്യൂ മന്ത്രിയുമായിരുന്ന കാലത്താണ് വിവാദ ഭൂമിയിടപാടുകളെല്ലാം നടന്നിട്ടുള്ളത്. കെട്ടിടനിര്‍മാണത്തിന് അപേക്ഷ സമര്‍പ്പിച്ചതും അംഗീകാരം ലഭിച്ചതും വിഎസ് സര്‍ക്കാരിന്റെ കാലത്തു തന്നെ.
ചീഫ് ടൗണ്‍ പ്ലാനറാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ ചാലക്കുടി നഗരസഭയുടെ ഭരണവും എല്‍ഡിഎഫിനായിരുന്നു. എം.എന്‍. ശശിധരനായിരുന്നു നഗരസഭ ചെയര്മാന്. ദിലീപിന്റെ തീയേറ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരും നഗരസഭ ഭരണസമിതിയുമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ഡി സിനിമാസ് ഭൂമിയിടപാട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ ശുപാര്‍ശ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: