ഇരിട്ടി: അങ്ങാടിക്കടവില്‍ പുതുതായി ക്വാറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പോസ്റ്ററുകള്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടുംപാറയില്‍ പുതിയകരിങ്കല് ക്വാറികളും ക്രഷറും അനുവദിക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് സിപിഐ മാവോയിസ്റ്റ് എന്ന പേരില്‍ സായുധപോരാട്ടം ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ക്വാറികള്‍ സ്ഥാപിക്കുന്നത് തടയുക, മണ്ണിനും കാടിനും വെള്ളത്തിനും മേല്‍ ജനകീയ അധികാരം സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കലാപം ചെയ്യുക, ഭരണവ്യവസ്ഥിതിക്ക് എതിരെ സായുധ പോരാട്ടത്തിന് അണിനിരക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെയും ടൗണിലെയും ചില സ്വകാര്യ കെട്ടിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
നാല് വന്‍കിട ക്വാറികളും ക്രഷറും ഇപ്പോള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മേഖലയില്‍ തന്നെ ബിനാമി പേരില്‍ നൂറ്റമ്പതോളം ഏക്കര്‍ ഭൂമി വാങ്ങി ക്രഷര്‍ ആരംഭിക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും പഞ്ചായത്ത് ഭരണസമതിയുടെയും ഒത്താശയോടെയാണ് ഇവിടെ ക്വാറികളും ക്രഷറുകളും സ്ഥാപിക്കുന്നതെന്നും ലക്ഷക്കണക്കിന് രൂപയുടെ കോഴയിടാപാടാണ് ഇതിലൂടെ നടക്കുന്നതെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ക്വാറികളുടെ ആരംഭഘട്ടത്തില്‍ പലപ്പോഴും ഇതിനെതിരെ രംഗത്ത് വരുന്നവര്‍ പിന്നീട് അനുമതി നല്കുമ്പോള് പിന്നോട്ട് പോകുന്നത് വന്‍ കോഴ ഇടപാടുകള്‍ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നത്. ഈ മേഖല മുഴുവന്‍ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളാണ് .
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി സിഐയുടെ ചുമതലയുള്ള മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍, കരിക്കോട്ടക്കരി എസ്ഐ കെ.സുധീര്‍, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവര്‍ ഇന്ന് രാവിലെ സ്ഥലത്തെത്തിയിരുന്നു. രണ്ട് മാസം മുമ്പ് ഉരുപ്പുംകുറ്റി ഏഴാംകടവില്‍ വീടുകളില്‍ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും തിരിച്ചറിഞ്ഞ ഏഴംഗ സംഘത്തിനെതിരെ യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഇവരുടെ പേരില്‍ ഭീതിസൃഷ്ടിച്ച് പുതിയ ക്രഷര്‍ അനുവദിക്കുന്നതില്‍ നിന്നും അധികൃതരെ പിന്തിരിപ്പിക്കുവാനുള്ള മറ്റു ചിലരുടെ നീക്കങ്ങളാണോ എന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: