കൊച്ചി: 2011ല്‍ നടിയെ എറണാകുളത്ത് വച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ സുനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
സുനിയുള്‍പ്പെടെ അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കേസില്‍ കസ്റ്റഡിയിലെടുത്ത കോതമംഗലം സ്വദേശി ബിബിനെ സുനിലിന്റെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് എസിപി കെ. ലാല്‍ജി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
2011ല്‍ നടി ആക്രമിക്കപ്പെട്ട കേസിലുള്‍പ്പെട്ട ഡ്രൈവര്‍, ഹോട്ടലിന്റെ റെപ്രസെന്റേറ്റീവ്, സഹായി എന്നിവരെ തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.
ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’- സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അരങ്ങേറിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെട്ടു.
ഹോട്ടല്‍ റെപ്രസെന്റേറ്റീവ് എന്ന വ്യാജേന സമീപിച്ച വ്യക്തി കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോണി സാഗരികതയുടെ മൊഴി രേഖപ്പെടുത്തി.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ബിബിന്‍ പഠന ചെലവിന് പണം കണ്ടെത്താനാണ് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ഓടിക്കാന്‍ പോയിരുന്നത്. 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്നറിയാന്‍ വിശദമായി ചോദ്യംചെയ്യല്‍ ആവശ്യമെന്ന് എസിപി പറഞ്ഞു. പള്‍സര്‍ സുനിയുടെ ലക്ഷ്യമെന്തെന്ന് അറിയില്ലായിരുന്നുവെന്നാണ് ബിബിന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
സുനി പറഞ്ഞതനുസരിച്ച് നടിയുടെ ലഗ്ഗേജ് എടുത്ത് വയ്ച്ചത് ബിബിനാണ്. എന്നാല്‍, വാഹനം ഓടിച്ചത് മറ്റൊരാളാണ്. സെന്‍ട്രല്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് 5.30ന് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: