ഗുണ്ടൂര്‍: അന്പത്തിയേഴാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 159 പോയിന്റ് സ്വന്തമാക്കി കിരീടം നേടിയ കേരളത്തിന്റെ തുടര്‍ച്ചയായ ഒമ്പതാം കിരീടമാണ് ഇത്തവണത്തേത്.
കഴിഞ്ഞ തവണ 164 പോയിന്റ് നേടിയ കേരളത്തിന് ഇത്തവണ അഞ്ച് പോയിന്റിന്റെ കുറവുണ്ടായി. 110 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 101.5 പോയിന്റുമായി ഹരിയാന മൂന്നാമതും എത്തി.
പുരുഷ വിഭാഗത്തില്‍ 79.5 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 65 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 54 പോയിന്റുമായി കേരളം മൂന്നാമതുമെത്തി.
വനിതാ വിഭാഗത്തില്‍ കേരളം ഒന്നാമത്. 105 പോയിന്റ്. 56 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 55 പോയിന്റുമായി പശ്ചിമ ബംഗാള്‍ രണ്ടാമതും.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 4 സ്വര്‍ണ്ണവും ആറ് വെള്ളിയും രണ്ടു വെങ്കലവും നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ നേട്ടം 11 സ്വര്‍ണ്ണം 8 വെള്ളി നാല് വെങ്കലമായി.
100 മീറ്ററില്‍ മെര്ലിന് ജോസഫ്, 400-ല്‍ അനില്‍ഡ തോമസ്, ഹെപ്റ്റാത്ത്ലണില് ലിക്സി ജോസഫ് എന്നിവരും വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമുമാണ് ഇന്നലെ കേരളത്തിനായി സ്വര്‍ണ്ണം നേടിയത്.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളായി വനിതാ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ സ്വര്‍ണ്ണജേതാവ് കേരളത്തിന്റെ അനു രാഘവനും പുരുഷവിഭാഗത്തില്‍ പഞ്ചാബിന്റെ ജാവലിന്‍ ത്രോ താരം ദവിന്ദര്‍ സിങ് കാങും തെരഞ്ഞെടുക്കപ്പെട്ടു.
മെര്ലിന് വേഗപ്പറവ വേഗ രാജന് ഏലക്യദാസന്‍
100 മീറ്ററിലെ സൂപ്പര്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രബാനി നന്ദയും വിട്ടുനിന്ന മത്സരത്തില്‍ കേരളത്തിന്റെ മെര്ലിന് ജോസഫ് 11.65 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് 57-ാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമായി മാറിയത്. പശ്ചിമ ബംഗാളിന്റെ ഹിമശ്രീ റോയ് 12.07 സെക്കന്‍ഡില്‍ വെള്ളിയും തമിഴ്നാടിന്റെ ചന്ദ്രലേഖ 12.23 സെക്കന്‍ഡില്‍ വെങ്കലവും നേടി.
ഒഡീഷയുടെ അമിയ കുമാര്‍ മല്ലിക്കിന്റെ അഭാവത്തില്‍ തമിഴ്നാടിന്റെ ഏലക്യദാസനാണ് മീറ്റിലെ വേഗത്തിന്റെ രാജാവ്. 10.56 സെക്കന്‍ഡിലാണ് ഏലക്യ ഫിനിഷ് ലൈനിലേക്ക് പറന്നെത്തിയത്. കേരളത്തിന്റെ അനുരൂപ് ജോണ്‍ 10.72 സെക്കന്‍ഡില്‍ വെള്ളിയും തെലങ്കാനയുടെ സി.എച്ച്. സുധാകര്‍ ഇതേ സമയത്തില്‍ ഫിനിഷ് ലൈന്‍ കടന്നെങ്കിലും ഫോട്ടോഫിനിഷില്‍ വെങ്കലം നേടി.
400-ല്‍ അനില്‍ഡയും അമോജും
വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസിലൂടെയാണ് മീറ്റിന്റെ അവസാന ദിനം കേരളം ആദ്യ സ്വര്‍ണ്ണം നേടിയത്. 53.20 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് അനില്‍ഡ പൊന്നണിഞ്ഞപ്പോള്‍ കേരളത്തിന്റെ തന്നെ അനു. ആര് 53.68 സെക്കന്‍ഡില്‍ വെങ്കലം നേടി. 53.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒഡീഷയുടെ ജുന മുര്‍മുവിന് വെങ്കലം.
പുരുഷ വിഭാഗത്തില്‍ ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് 46.50 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ എഎഫ്ഐയുടെ മലയാളി താരം കുഞ്ഞുമുഹമ്മദ് 46.71 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കി. തമിഴ്നാടിന്റെ മോഹന്‍കുമാര്‍ 46.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി.
ഹെപ്റ്റാത്ത്ലണില് ലിക്സിയും നിക്സിയും
വനിതകളുടെ ഹെപ്റ്റാത്ത്ലണില് സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന് സ്വന്തം. 5160 പോയിന്റുമായി ലിക്സി ജോസഫ് പൊന്നണിഞ്ഞപ്പോള്‍ സഹോദരി നിക്സി ജോസഫ് 4945 പോയിന്റ് നേടി വെള്ളി കരസ്ഥമാക്കി. 4685 പോയിന്റ് നേടിയ ആന്ധ്രാപ്രദേശിന്റെ എം. സൗമ്യക്ക് വെങ്കലം. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 5633 പോയിന്റ് നേടി ലിക്സി നാലാം സ്ഥാനം നേടിയിരുന്നു.
റിലേയില്‍ സ്വര്‍ണ്ണവും വെള്ളിയും
വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ഇതേയിനത്തില്‍ വെള്ളിനേടി.
3 മിനിറ്റ് 42.36 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മീറ്റിലെ അവസാന ഇനമായ 4-400 മീറ്റര്‍ റിലേയില്‍ കേരളം പൊന്നണിഞ്ഞത്. ജെറിന് ജോസഫ്, വിസ്മയ. കെ, അനില്‍ഡ തോമസ്, അനു രാഘവന് എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്.
കര്‍ണ്ണാടക വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. പുരുഷ വിഭാഗത്തില്‍ 3 മിനിറ്റ് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തമിഴ്നാട് പൊന്നണിഞ്ഞത്. 3 മിനിറ്റ് 11.65 സെക്കന്‍ഡില്‍ കേരളം വെള്ളി നേടിയപ്പോള്‍ ഹരിയാനക്ക് വെങ്കലം. ബിനു ജോസ്, രാഹുല്‍ ബേബി, മുഹമ്മദ് ലുബൈബ്, സച്ചിന് റോബി എന്നിവരാണ് കേരളത്തിനായി ട്രാക്കിലെത്തിയത്.
1500-ല്‍ അജയ്കുമാറും ലിലി ദാസും
പുരുഷ-വനിതാ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജും വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിന്റെ ലിലി ദാസും സ്വര്‍ണ്ണം നേടി. വനിതാ വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ കേരളത്തിന്റെ സ്വന്തം പി.യു. ചിത്രയെ വെള്ളിയിലേക്ക് പിന്തള്ളിയാണ് ലിലി ദാസിന്റെ നേട്ടം. 4 മിനിറ്റ് 28.00 സെക്കന്‍ഡിലാണ് ലിലി ഫിനിഷ് ലൈന്‍ കടന്നത്. ചിത്ര 4 മിനിറ്റ് 28.87 സെക്കന്‍ഡിലും. ഉത്തര്‍പ്രദേശിന്റെ പ്രമീള യാദവിനാണ് ഈയിനത്തില്‍ വെങ്കലം.
പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ജിന്സണ് ജോണ്‍സണെ പിന്തള്ളിയാണ് ഏഷ്യന്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണജേതാവ് അജയ്കുമാര്‍ സരോജ് 3 മിനിറ്റ് 45.88 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയത്. 3 മിനിറ്റ് 46.30 സെക്കന്‍ഡിലാണ് ജിന്സണ് ഫിനിഷ് ലൈന്‍ കടന്നത്. ഹരിയാനയുടെ മഞ്ജിത് സിങ് വെങ്കലം നേടി.
ട്രിപ്പിള്‍ജമ്പില്‍ വെള്ളിയും വെങ്കലവും
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ ഹരിയാനയുടെ അര്‍പിന്ദര്‍ സിങ് 16.34 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളിയും വെങ്കലവും കേരളത്തിന് സ്വന്തം. 16.30 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കര്‍ രണ്ടാമത്തെ വെള്ളി നേടിയപ്പോള്‍ സനല്‍ സ്കറിയ 15.79 മീറ്ററുമായി വെങ്കലത്തിന് അര്‍ഹനായി.
റെക്കോര്‍ഡ് തിളക്കത്തില്‍ സിദ്ധാന്ത്
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യന്‍ മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിങ്കലായ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 13.76 സെക്കന്‍ഡില്‍ സിദ്ധാന്ത് സ്വര്‍ണ്ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ തകര്‍ന്നത് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ്. 2010-ല്‍ പാട്യാല മീറ്റില്‍ സ്ഥാപിച്ച 13.81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് സിദ്ധാന്ത് ഇന്നലെ തിരുത്തിയത്.
തമിഴ്നാടിന്റെ സുരേഷ് 14.41 സെക്കന്‍ഡില്‍ വെള്ളിയും 14.64 സെക്കന്‍ഡില്‍ പശ്ചിമ ബംഗാളിന്റെ ദേബാര്‍ജന്‍ മുര്‍മു വെങ്കലവും നേടി. ഛത്തീസ്ഗഢിന്റെ മലയാളി താരം മെയ്മോന് പൗലോസ് നാലാമതും കേരളത്തിന്റെ സച്ചിന് ബിനു അഞ്ചാമതും ഫിനിഷ് ലൈന്‍ കടന്നു.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷയുടെ പൂര്‍ണിമ ഹെംബ്രാം 13.72 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും ഝാര്‍ഖണ്ഡിന്റെ അനുരൂപ കുമാരി 13.88 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്മന് 14.06 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളതാരം എം. സുഗിന എട്ടാമത്.
10000-ല്‍ സഞ്ജീവനിയും പ്രദീപ് സിങും
വനിതകളുടെ 10000 മീറ്ററില്‍ എഎഫ്ഐയുടെ സഞ്ജീവനി ജാദവ് സ്വര്‍ണ്ണം നേടി. ദേശീയ ചാമ്പ്യന്‍ തമിഴ്നാടിന്റെ എല്‍. സൂര്യ വിട്ടുനിന്ന പോരാട്ടത്തില്‍ 35 മിനിറ്റ് 21.33 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് സഞ്ജീവനി പൊന്നണിഞ്ഞത്. അസമിന്റെ ഫൂനം പാല് 36 മിനിറ്റ് 51.51 വെള്ളിയും ഛത്തീസ്ഗഡിന്റെ ഡിംപിള്‍ സിങ് 36 മിനിറ്റ് 51.56 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ ഇതേ വിഭാഗത്തില്‍ ഉത്തരാഖണ്ഡിന്റെ പ്രദീപ് സിങ് ചൗധരിക്കാണ് സ്വര്‍ണ്ണം. സമയം 30 മിനിറ്റ് 19.36 സെക്കന്‍ഡ്. വെള്ളിയും വെങ്കലവും മഹാരാഷ്ട്ര താരങ്ങള്‍ക്ക്. അവരുടെ രണ്‍ജീത്കുമാര്‍ പട്ടേല്‍ 30 മിനിറ്റ് 30.59 സെക്കന്‍ഡില്‍ വെള്ളിയും കാളിദാസ് ഹിരാവെ 30 മിനിറ്റ് 37.94 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
കൈക്കരുത്തില്‍ ഹിമാനിയും ഭൂപീന്ദറും
വനിതകളുടെ ഡിസ്ക്കസ്ത്രോയില്‍ 46.60 മീറ്റര്‍ എറിഞ്ഞ് ഉത്തര്‍പ്രദേശിന്റെ ഹിമാനി സിങ് സ്വര്‍ണ്ണവും 42.93 മീറ്റര്‍ എറിഞ്ഞ് പശ്ചിമ ബംഗാളിന്റെ ഝുമ ബാസു വെള്ളിയും 41.43 എറിഞ്ഞ് പഞ്ചാബിന്റെ ബല്‍ജിത് കൗര്‍ വെങ്കലവും നേടി.
ഉത്തര്‍പ്രദേശിന്റെ ഭൂപീന്ദര്‍ സിങ്ങിനാണ് പുരുഷ ഹാമര്‍ത്രോയില്‍ സ്വര്‍ണ്ണം. നാലാം അവസരത്തില്‍ 64.81 മീറ്റര്‍ എറിഞ്ഞാണ് ഭൂപീന്ദര്‍ പൊന്നണിഞ്ഞത്. ആന്ധ്രാപ്രദേശിന്റെ നീരജ്കുമാര്‍ 64.73 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ഹരിയാനയുടെ സുഖ്ദേവ് സിങ് 61.41 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: