ചരിത്ര ഗവേഷണം എന്നാല്‍ കെട്ടുകഥ രചിക്കലല്ല. അതൊരു ശാസ്ത്രീയ പ്രക്രിയ കൂടിയാണ്. ഭൗതികശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പുരാവസ്തു ഗവേഷണം, ജൈവ സാങ്കേതികശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം, ചരിത്രം ഇവയൊക്കെ സമന്വയിക്കുമ്പോഴാണ് ലോകചരിത്രവും ഭാരതചരിത്രവും അനാഛാദനം ചെയ്യപ്പെടുക. പല സാങ്കേതിക വിദ്യകളും ശാസ്ത്രപഠനങ്ങളും 19-ാം നൂറ്റാണ്ട് മുതലാണ് സാധ്യമായത്. ചരിത്രം രചിക്കേണ്ടത് മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയായിരിക്കണം എന്നാണ് ഇടതു ചരിത്രകാരന്മാര് പറയുന്നത്. അങ്ങനെയാണ് ചരിത്രസത്യങ്ങളെ അവര്‍ വളച്ചൊടിച്ചതും, ദുര്‍വ്യാഖ്യാനിച്ചതും. ഭാരതം കീറിമുറിക്കുന്നതിന് അവര്‍ ഉപയോഗിച്ച തന്ത്രമാണ് ആര്യ-ദ്രാവിഡ കഥകള്‍.
മൊഹഞ്ചോദാരോയില് കഴിഞ്ഞുകൂടിയിരുന്ന ദ്രാവിഡരെ, വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ചുരങ്ങള്‍ കയറിവന്ന ആര്യന്മാര്, ആക്രമിച്ച് തെക്കോട്ട് ഓടിച്ചു എന്നാണ് ‘കഥ’യുടെ ആരംഭം. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷമാണ് ആര്യ-ദ്രാവിഡ സിദ്ധാന്തം പ്രചാരത്തില്‍ വന്നത്. ഇതിന് ശാസ്ത്രീയമായ തെളിവൊന്നും നല്കാന് ഈ സിദ്ധാന്തത്തിന്റെ രചയിതാക്കള്‍ക്ക് കഴിഞ്ഞില്ല. തെക്കുള്ളവരെല്ലാം ദ്രാവിഡര്‍, അവര്‍ കറുത്ത വര്‍ഗ്ഗക്കാരാണ്, പൊക്കം കുറഞ്ഞവരാണ്, വളരെ ദുര്‍ബ്ബലരാണ്…ഇതൊക്കെയാണ് ദ്രാവിഡരുടെ സവിശേഷതകളായി ഈ ‘വിദഗ്ധന്മാര്’ ചൂണ്ടിക്കാട്ടിയത്. വടക്കുപടിഞ്ഞാറന്‍ ചുരം കയറി വന്ന് ദ്രാവിഡരെ ആട്ടിപ്പായിച്ചു എന്ന് പറയപ്പെടുന്ന ആര്യന്മാരോ? വെളുത്ത് ഉയരം കൂടിയ സുമുഖന്മാര്. ഇവര്‍ ആരോഗദൃഢഗാത്രരും ബുദ്ധിമാന്മാരുമാണത്രെ.
രാമായണവും മഹാഭാരതവും ആര്യ-ദ്രാവിഡ ഏറ്റുമുട്ടലിന്റെ കഥകളാണ് പോലും. രാമായണത്തിലെ നായകനായ ശ്രീരാമന് ആര്യനും, വില്ലനായി ചിത്രീകരിച്ചിരിക്കുന്ന രാവണന് ദ്രാവിഡനും ആണത്രെ. ആര്യനായ ശ്രീരാമന് ദ്രാവിഡനായ രാവണനെ വധിക്കുന്നതാണ് ഇതിവൃത്തം.
രാമായണത്തില്‍ വാല്മീകി മഹര്‍ഷി പറയുന്നത് ശ്രീരാമന് കറുത്ത നിറമായിരുന്നു എന്നാണ്. ”കോമളന്മാരായൊരു സോദരന്മാരുമായി, ശ്യാമളനിറം പൂണ്ട ലോകാഭിരാമ ദേവന്…” എന്നാണ് അദ്ധ്യാത്മ രാമായണത്തില്‍. കരിങ്കല്ലായി കഴിഞ്ഞ അഹല്യയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന ശ്രീരാമനെ സ്തുതിച്ച് അഹല്യ വിശേഷിപ്പിക്കുന്നത് ”കരുണാകരം കാള ജലദഭാസം രാമം” എന്നാണ്. കാള ജലദഭാസം എന്നാല്‍ കാര്‍മേഘം പോലെ ശോഭിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. രാവണനോ? രാവണന് ബ്രാഹ്മണനാണ്. പുലസ്ത്യ മഹര്‍ഷിയുടെ മകന് വിശ്രവസ്സ് മുനിക്ക് സുമാലി എന്ന അസുരന്റെ മകള്‍ കൈകസിയില്‍ ജനിച്ച പുത്രനാണ് രാവണന്. അദ്ദേഹത്തിന്റെ ജനനസ്ഥലംതന്നെ ഹിമാലയസാനുക്കളുടെ സമീപത്താണ്.
ശ്രീരാമന് ക്ഷത്രിയ വംശത്തില്‍ പിറന്നയാള്‍. ദ്രാവിഡനെന്ന് രാവണനെ വിശേഷിപ്പിക്കുന്നത് തമിഴ്നാട്ടിലെ കരുണാനിധിയും ദ്രാവിഡ കഴകക്കാരും, പിന്നെ മാര്‍ക്സിസ്റ്റ് നേതാക്കന്മാരും. രാവണന് തമിഴിലാണ് സംസാരിച്ചിരുന്നതെന്ന് കരുണാനിധിയും കൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും, രാമായണകര്‍ത്താവായ വാല്മീകി എഴുതിയിരിക്കുന്നത് രാവണന് സംസ്കൃതഭാഷയിലാണ് സംസാരിച്ചിരുന്നതെന്നാണ്. രാവണന് ചോദിച്ച വരങ്ങളെല്ലാം നല്കി അനു്രഗഹിക്കാന് ശിവനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന് സംഗീതത്തിലുള്ള പാണ്ഡിത്യം കാരണമായിരുന്നുവത്രെ.
പറഞ്ഞുവന്നത് ആര്യ-ദ്രാവിഡ സംസ്കാരങ്ങളെക്കുറിച്ചായിരുന്നുവല്ലോ. വേദങ്ങളിലും ഉപനിഷത്തുക്കളിലും പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ പാശ്ചാത്യ ചരിത്രകാരന്മാര്, പ്രത്യേകിച്ചും ഗ്രീക്ക് തത്വചിന്തകര്‍ പറഞ്ഞത്, ലോകത്തിലെതന്നെ ഏറ്റവും പുരാതന ഭാഷ സംസ്കൃതമാണെന്നാണ്. ്രപമുഖ ഗ്രീക്ക് ചരിത്രകാരന് നിക്കോളാസ് കസാനാസ് അഭിപ്രായപ്പെടുന്നത് ശ്രദ്ധേയമാണ്. ”ഭാരതീയരെ എന്തുകൊണ്ടാണ് സ്വന്തം രാജ്യത്തുള്ളവര്‍തന്നെ സത്യത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് എന്ന ചോദ്യം തന്നെ ഞെട്ടിക്കുന്നു. ചരിത്രപരമായ പഠനങ്ങള്‍ തുറന്നുകാണിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതന രചനകളാണ് വേദങ്ങളും ഉപനിഷത്തുക്കളും എന്നാണ്. പക്ഷേ, അങ്ങനെയല്ലെന്ന് വാശിപിടിക്കുന്നത് ഭാരതീയ ചരിത്രകാരന്മാരിലെതന്നെ ഒരു വിഭാഗമാണ്”എന്ന് കസാനാസ് ഇൗ ലേഖകനോട് പറയുകയുണ്ടായി. ഭാരതീയ തത്വചിന്തകളുടെയും വേദങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിയ ഗ്രീക്ക് ജനത ഭാരതീയ പഠനഗവേഷണകേന്ദ്രംതന്നെ തുടങ്ങി- ഒമിലോസ് മെലിടോണ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കസാനാസാണ് ഈ ഭാരതീയ പഠനകേന്ദ്രത്തിന്റെ മേധാവി.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജി എന്ന ഗവേഷണ കേന്ദ്രത്തിലെ പ്രധാന ശാസ്ത്രജ്ഞരില്‍ ഒരാളാണ് കുമാരസ്വാമി തങ്കരാജ്. മനുഷ്യജീവന് കെട്ടിപ്പടുത്തിരിക്കുന്ന കോടാനുകോടി കോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നു ഡോക്ടര്‍ തങ്കരാജ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും എസ്റ്റോണിയയിലെ ടാര്ടൂ സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ ജ്ഞാനേശ്വര്‍ ഛൗബെ, യൂറോപ്പിലെ മറ്റു ്രപമുഖ സര്‍വ്വകലാശാലകളില്‍നിന്ന് തെരഞ്ഞെടുത്ത ശാസ്ത്രജ്ഞര്‍ എന്നിവര്‍ സംയുക്തമായി ഒരു ഗവേഷണം നടത്തി. അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പദ്ധതിയായിരുന്നു അത്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും, സൂററ്റ് മുതല്‍ സില്‍ച്ചാര്‍ വരെയും നീണ്ടുപരന്നുകിടക്കുന്ന ഭാരതവര്‍ഷത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ഡിഎന്‍എ അവര്‍ ശാസ്ത്രീയമായി ചെയ്തു.
എന്താണ് ഡിഎന്‍എ? ശാസ്ത്രവുമായി അധികബന്ധമൊന്നും ഇല്ലാത്തവര്‍ക്കുവേണ്ടി വിവരിക്കാം. മനുഷ്യജീവന് നിര്‍മ്മിച്ചിരിക്കുന്നത് കോടാനുകോടി കോശങ്ങള്‍ ഉപയോഗിച്ചാണ്. അതിലെ ഒരു കോശമെന്ന് ഡിഎന്‍എയെ വിവരിക്കാം. (പൂര്‍ണ്ണമായി ശരിയായിക്കൊള്ളണമെന്നില്ല ഈ വിശദീകരണം) ഓരോ മനുഷ്യവിഭാഗത്തിനും ഓരോതരം ഡിഎന്‍എ ആണ്. ഒരു കുട്ടിയുടെ പിതൃത്വത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാകുമ്പോള്‍, ആ കുട്ടിയുടെയും, പിതാവെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെയും ഡിഎന്‍എ താരതമ്യം ചെയ്താല്‍ മതി. അച്ഛന്റെയും മകന്റെയും ഡിഎന്‍എക്ക് നല്ല സാമ്യം കാണും. ഇതേപോലെതന്നെ, ഒരു രാജ്യത്തെ ജനവിഭാഗങ്ങളുടെ ഡിഎന്‍എയിലും നല്ല സാമ്യം കാണും. ഡിഎന്‍എ വിശകലനത്തിലൂടെ ആ ജനവിഭാഗത്തിന്റെ പൂര്‍വ്വികരെക്കുറിച്ച് പഠിക്കാനാകും. വിദേശത്തുനിന്നും ഇന്നാട്ടിലെത്തിയ ജനങ്ങള്‍ക്ക് (ആര്യന്മാരെന്ന് നമ്മുടെ ‘പ്രമുഖ ചരിത്രകാരന്മാര്’ വിശേഷിപ്പിക്കുന്നവര്‍) വ്യത്യസ്ത ഡിഎന്‍എ ആയിരിക്കും.
1953 ല്‍ ജെയിംസ് വാട്സണ്, ഫ്രാന്‍സിസ് ക്രീക് എന്നീ ശാസ്ത്രജ്ഞര്‍ ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചതോടെ പുതിയ ഒരു ശാസ്ത്രമേഖലതന്നെ നിലവില്‍വന്നു. ജനിതക സാങ്കേതികവിദ്യ. ഓരോ ഡിഎന്‍എ യൂണിറ്റും ഓരോ സൂപ്പര്‍ കമ്പ്യൂട്ടറാണത്രെ. ഒരു വ്യക്തിയുടെ ഡിഎന്‍എ വിശകലനം ചെയ്യുന്നതിലൂടെ, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള പൂര്‍വ്വചരിത്രം ശാസ്ത്രജ്ഞര്‍ക്കു മനസ്സിലാക്കാം. അങ്ങനെ നടത്തിയ ഗവേഷണ പദ്ധതി വഴിയാണ് ഡോക്ടര്‍ തങ്കരാജും ഡോക്ടര്‍ ഛൗബേയും ആര്യന്മാര് ഭാരതത്തെ ആക്രമിച്ചു എന്നും, ദ്രാവിഡന്മാരെ തെക്കോട്ട് ഓടിച്ചു എന്നും മറ്റുമുള്ള വാദഗതികള്‍ തകര്‍ത്തത്. പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ മൂലലേഖനമായാണ് തങ്കരാജിന്റെയും ഛൗബേയുടെയും ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അതും, ജനിതക സാങ്കേതിക മേഖലയിലേയും മോളിക്യുലര്‍ ബയോളജി മേഖലയിലേയും തലമുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ അംഗീകാരത്തോടെ. ഇങ്ങനെയുള്ള ശാസ്ത്രപ്രബന്ധങ്ങളെ peerreviewed (അഥവാ സമകാലികരായ മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരാല് പരിശോധിക്കപ്പെട്ട) പ്രബന്ധങ്ങള്‍ എന്നു വിളിക്കുന്നു. 2009 ലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. തമിഴ്നാട്ടിലെ ദ്രാവിഡകക്ഷികള്‍ ഒന്നും തന്നെ ഈ പ്രബന്ധത്തോട് പ്രതികരിച്ചില്ല. അത് മനസ്സിലാക്കാം. അവരുടെ നിലനില്‍പ്പ് ഇല്ലാതാക്കിയ ശാസ്ത്രപ്രബന്ധമായിരുന്നു അത്.
ആര്യ-ദ്രാവിഡ സങ്കല്‍പ്പം ഉടഞ്ഞതോടെ ആര്യന്മാര്ക്കും ദ്രാവിഡന്മാര്‍ക്കും എന്തു പ്രസക്തി? കമ്മ്യൂണിസ്റ്റുകളും അവരുടെ കുഴലൂത്തുകാരുമായ പത്രങ്ങളും ഈ വിഷയത്തെക്കുറിച്ച് എട്ടുവര്‍ഷത്തിലധികമായി നിശ്ശബ്ദത പാലിച്ചു. പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഒരേ ഒരു ദ്രാവിഡ നേതാവേ തമിഴ്നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മുന്‍മുഖ്യമന്ത്രി ജയലൡത. തങ്കരാജ്, ഛൗബെ എന്നിവരുടെ കണ്ടുപിടിത്തത്തോടെ, ജയലളിത ദ്രാവിഡം എന്ന വാക്കുതന്നെ തന്റെ നിഘണ്ടുവില്‍നിന്ന് ദൂരെക്കളഞ്ഞു! റോബര്‍ട്ട് കാഡ്വെല്‍ എന്ന ബ്രിട്ടീഷ് സുവിശേഷകനാണ് 1860 നുശേഷം ആര്യ-ദ്രാവിഡ സിദ്ധാന്തവുമായി ഭാരതത്തില്‍ കച്ചവടത്തിനെത്തിയത്. ഹൈന്ദവത, സനാതന ധര്‍മ്മം, സംസ്കൃതം, ഭാരതീയത എന്നിവ ഇല്ലായ്മ ചെയ്യുകയായിരുന്നു കാഡ്വെല്ലിന്റെ ലക്ഷ്യം. അങ്ങനെയാണ് സംസ്കൃതത്തെ തള്ളിപ്പറഞ്ഞ് കാഡ്വെല്‍ തമിഴിനെ എല്ലാ ഭാഷകളുടെയും മാതാവായി വിവരിച്ചത്. തമിഴിലെ നല്ലൊരു ശതമാനം വാക്കുകളും സംസ്കൃതമാണെന്ന് ചൂണ്ടിക്കാട്ടുന്നവരോട് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധി പറയുന്നത് എന്താണെന്നോ- ”ഈ വാക്കുകളെല്ലാം തമിഴില്‍നിന്നും സംസ്കൃതം കടമെടുത്തതാണ്!”
എട്ടു വര്‍ഷങ്ങള്‍ക്കുശേഷം, 2017 ല്‍ ഭാരതത്തിന്റെ ദേശീയ ദിനപത്രമെന്ന് അവകാശപ്പെടുന്ന ഒരു ഇംഗ്ലീഷ് പത്രം, മുന്‍ പത്രപ്രവര്‍ത്തകനെ ഉപയോഗിച്ച് തങ്കരാജിന്റെയും ഛൗബേയുടെയും ശാസ്ത്രപ്രബന്ധം തെറ്റാണെന്ന് വാദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ലേഖനത്തെക്കുറിച്ച് ഛൗബെ പറയുന്നത് കൗതുകകരമാണ്. ”ഈ മുന്‍കാല പത്രപ്രവര്ത്തകന് ആര്യ-ദ്രാവിഡ സിദ്ധാന്തത്തെക്കുറിച്ച് എനിക്ക് ഏതാനും ചോദ്യങ്ങള്‍ അയച്ചുതന്നു. ഞാന്‍ നല്കിയ മറുപടി അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.” ലേഖകനുമായി നടത്തിയ ഇ-മെയില്‍ സംവാദം ഛൗബെ എനിക്ക് അയച്ചുതന്നിരുന്നു. ഭാരതത്തിന്റെ മഹത്വം ഇടിച്ചുകാണിക്കാന്‍ ആര്‍ക്കൊക്കെയോ പ്രത്യേക ആവേശം തന്നെയുണ്ടെന്നു വ്യക്തം. അതിന് അവര്‍ ഏതറ്റംവരെ പോകാനും തയ്യാറാണ്. കള്ളം പറയണോ? വാര്‍ത്തകള്‍ തെറ്റായി വ്യാഖ്യാനിക്കണോ? അവര്‍ ഇതിനും, ഇതിനപ്പുറവും ചെയ്യാന്‍ തയ്യാറാണ്.
ദൈവശാസ്ത്രം (എന്നുപറഞ്ഞാല്‍ ക്രൈസ്തവ മതത്തെക്കുറിച്ച്) മാത്രം പഠിച്ച വ്യക്തി, മതപരിവര്‍ത്തനത്തിനായി ഭാരതത്തിലെത്തുന്നു. അതും, ദക്ഷിണഭാരതത്തിലെ തിരുനല്‍വേലിയില്‍. അവിടെയെത്തിയ കാഡ്വെല്‍ സംസ്കൃതം അഭ്യസിച്ചതായോ, സംസ്കൃതപണ്ഡിതന്മാരുമായി സംവാദം നടത്തിയതായോ തെളിവില്ല. ഒരു നാള് കാഡ്വെല്ലിന് വെളിപാടുണ്ടായി. തെക്കുള്ളവരൊക്കെ ദ്രാവിഡരാണെന്നും, വടക്കന്‍മാരൊക്കെ ആര്യന്മാരാണെന്നും. ദ്രാവിഡ ഭാഷകള്‍ക്ക് സംസ്കൃതവുമായി ബന്ധമില്ലെന്നും പാതിരി തറപ്പിച്ചുപറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന് കീഴീലായിരുന്ന ഭാരതീയ പണ്ഡിതന്മാര്ക്ക് അത് അംഗീകരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കാഡ്വെല്ലിന്റെ ലക്ഷ്യംതന്നെ ”വെടക്കാക്കി തനിക്കാക്കുക” എന്നതായിരുന്നു. അങ്ങനെയാണ് അദ്ദേഹം ദ്രാവിഡ ഭാഷകളായ തമിഴ്, മലയാളം, കന്നഡം, തെലുങ്ക് എന്നിവ സ്വതന്ത്ര സംഭവങ്ങളാണെന്ന് അരുളി ചെയ്തത്.
അതുമാത്രമല്ല, മറ്റൊരു അരുളപ്പാടും കാഡ്വെല്‍ നടത്തി. വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ (പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ ആധുനിക നാമങ്ങളാല്‍ കുപ്രസിദ്ധി നേടിയ രാജ്യങ്ങള്‍) പ്രചാരത്തിലുള്ള ഭാഷകളുമായാണ് ദ്രാവിഡ ഭാഷകള്‍ക്കു ബന്ധമെന്നും സായിപ്പ് തട്ടിവിട്ടു. ഒരുകാലത്ത് ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായിരുന്ന ദക്ഷിണ തമിഴ്നാട്ടില്‍ ക്രൈസ്തവര്‍ നിര്‍ണ്ണായക ശക്തിയായതെങ്ങനെയെന്ന് കൂടുതല്‍ വിവരിക്കണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: