ചെറുതോണി: കടക്കെണിമൂലം കരാറുകാരന് ഇടുക്കി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കി. കൊന്നത്തടി അഞ്ചാംമൈല്‍ കുരിക്കുളത്തില് കെ.ബി അഭിലാഷ് (40) ആണ് ശരീരമാകെ മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതിക്ക് ശ്രമിച്ചത്. 2014 2015 സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ച ചെങ്കുളം മേഴ്സി ഹോമിന്റെ മുന്നൂറ് കിടക്കകളുള്ള കെട്ടിടം പണിതീര്‍ത്ത വകയില്‍ ഒമ്പതര ലക്ഷം രൂപ അഭിലാഷിന് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കാനുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബില്ല് സമര്‍പ്പിച്ചിരുന്നെങ്കിലും ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ബില്ല് മാറി നല്‍കിയില്ല.
തുടര്‍ന്ന് പല തവണ അഭിലാഷ് ജില്ലാ പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും ബില്ല് പാസായി പണം ലഭിച്ചില്ല. സമയത്ത് പണം ലഭിക്കാത്തത് മൂലം തന്റെ വീടും പുരയിടവും കാറും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തു. സമയത്ത് തുക ലഭിച്ചിരുന്നെങ്കില്‍ ബാങ്കിലെ പലിശയെങ്കിലും അടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കാമായിരുന്നു എന്ന് അഭിലാഷ് പറഞ്ഞു.രാവിലെ പത്ത് മണി മുതല്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കരാറുകാരന് രണ്ട് മണിക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സംഭവമറിഞ്ഞതോടെ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ആബുലന്‍സ് സന്നാഹവുമായി ഇടുക്കി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി.
ഉച്ചക്ക് ഒന്നര മണിയോടെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജനപ്രതിനിധികളും ചേര്‍ന്ന് അടിയന്തിര കമ്മറ്റി ചേരുകയും മറ്റ് കരാറുകാരും അഭിലാഷുമായി ചര്‍ച്ച നടത്തുകയും, അഭിലാഷിന് ലഭിക്കാനുള്ള പൂര്‍ണ്ണമായ തുക ഉടന്‍ ഓണ്‍ ഫണ്ടില്‍ നിന്നും നല്‍കാമെന്ന് ഉറപ്പ് നല്കി. തുടര്‍ന്ന് അഭിലാഷ് ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ വിവധ കരാറുകാര്‍ക്കായി അഞ്ചരക്കോടി രൂപ നല്‍കാനുണ്ടെന്നും ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണ് കാലതാമസം നേരിടുന്നതെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി.കെ.കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: