കുമളി: ജില്ലയിലെ വനമേഖലകളില്‍ നായാട്ട് സംഘങ്ങള്‍ സജീവം. നായാട്ടിനായി ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകളാണ് ഉപയോഗിക്കുന്നത്. നായാട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കൊലപാതകങ്ങളും വര്‍ദ്ധിച്ചു. എന്നാല്‍ ഇത്തരം കേസുകളില്‍ പലപ്പോഴും വമ്പന്മാര് നിയമത്തിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്. വണ്ടിപെരിയാറിന് സമീപം രാജമുടിയില്‍ നായാട്ട് സംഘത്തില്‍പെട്ട ഒരാള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ വെടിയേറ്റ് മരിച്ചതാണ് അവസാന സംഭവം. ഈ കേസില്‍ ഒന്നാം പ്രതി മാത്തച്ചനെ ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന 65 ചീളുകള്‍ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം സൂര്യനെല്ലിയില്‍ കുടുംബവഴക്കിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്തത് കള്ളത്തോക്കാണ്.
അടിമാലി, ശാന്തന്‍പാറ, കോതമംഗലം, എന്നീ സ്ഥലങ്ങളില്‍ നിന്നും നേരത്തെ നായാട്ടുകാര്‍ ഉള്‍പ്പെട്ട നരഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ട് മൃഗങ്ങളെ വേട്ടയാടുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യമാണെന്നിരിക്കെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ കാട്ടു മൃഗങ്ങളുടെ ഇറച്ചി ആവശ്യാനുസരണം ലഭിക്കും. പന്നി, കേഴയാട്, മലയണ്ണാന് , തുടങ്ങിയ മൃഗങ്ങളാണ് ഏറെയും വേട്ടയ്ക്ക് ഇരയാക്കപ്പെടുന്നത്. ഭൂരിഭാഗം നായാട്ടുകാരും കൈവശം വച്ച് ഉപയോഗിക്കുന്നത് ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകളാണ്.
ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് പ്രധാന തെളിവായി മാറുന്ന വ്യജത്തോക്കുകളുടെ ഉറവിടങ്ങളെ സംബന്ധിച്ച് കാര്യമായ അന്വേഷണം അധികൃതര്‍ നടത്താറില്ല.
നായാട്ടുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപെടുന്നതും അപൂര്‍വ്വമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കേസിലെ എഫ് ഐ ആര് സമയത്ത് അധികൃതരെ സ്വാധീനിച്ച് ദുര്‍ബല വകുപ്പുകള്‍ ചുമത്തപ്പെടുന്നതാണ് കുറ്റവാളികള്‍ രക്ഷപെടാന്‍ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: