ചാലക്കുടി: ഡിസിനിമാസ് ഭൂമി വിഷയത്തില്‍ പ്രതിക്കൂട്ടിലാകുന്നത് ഇരു മുന്നണികളും. നിര്‍മ്മാണം കഴിഞ്ഞ തീയറ്ററിന് ലൈസന്‍സ് മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ചെയ്തിട്ടുള്ളൂ. ബാക്കി എല്ലാ നടപടി ക്രമങ്ങളും നടത്തിയിരിക്കുന്നത് എല്‍ഡിഎഫ് ആണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പ്രതിപക്ഷമായ യുഡിഎഫിനെ വെട്ടിലാക്കുവാനാണ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെങ്കിലും ആദ്യം മുതല്‍ തീയറ്റര്‍ നിര്‍മ്മാണത്തിന് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് എല്‍ഡിഎഫാണെന്ന കണ്ടെത്തലാണ് എല്‍ഡിഎഫിനെ വെട്ടിലാക്കിയത്.
2006 ലാണ് തീയറ്ററിനായി ദിലീപ് സ്ഥലം വാങ്ങി പോക്ക് വരവ് നടത്തിയിട്ടുള്ളത്. 2007 ലാണ് നിര്‍മ്മാണത്തിനായി അപേക്ഷ നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ നഗരസഭയിലും സംസ്ഥാനത്തും ഭരണം എല്‍ഡിഎഫിനായിരുന്നു.
സംസ്ഥാന ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച് നല്കിയ അപേക്ഷ പ്രകാരം പെര്‍മിറ്റ് അനുവദിച്ചത് പിന്നീട് വന്ന യുഡിഎഫ് ഭരണ സമിതിയുടെ കാലഘട്ടത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ ഇത് സംബന്ധിച്ച് പരാതികളോ, അന്വേഷണ നടപടികളോ ഉണ്ടായിട്ടില്ല.
പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായിരിക്കെ അനുമതി നല്കിയ ഇരു മുന്നണികളും ഇതോടെ പ്രതിക്കൂട്ടിലാവുകയാണ്.
കൈയേറ്റമുണ്ടെന്ന പരാതിയെ തുടര്‍ന്ന് മുന്‍കാല രേഖകള്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പരിശോധനക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷം സര്‍ക്കാരാണ് ഈ വിഷയത്തില്‍ അന്തിമ നടപടിയെടുക്കുക.
ദേവസ്വം ഭൂമിയായിരുന്ന ഈ ഭൂമിയുടെ പോക്ക് വരവും മറ്റും നടത്തിയ ശേഷമാണ് ദിലീപ് വാങ്ങിയിരിക്കുന്നതെന്നും ഇതില്‍ കൈയേറ്റമില്ലെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. വീണ്ടും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഡി സിനിമാസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ പങ്കാണുള്ളതെന്നും അഴിമതിക്ക് കൂട്ട് നിന്ന ഇരു മുന്നണികളും ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ഒബിസി മോര്‍ച്ച മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: