ചാലക്കുടി: മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ജീരകപ്പാറ വെള്ളാവൂര്‍ വീട്ടില്‍ ടോണി ജോണിനെയാണ് (23)സി.ഐ വി.എസ്.ഷാജുവും സംഘവും ചേര്‍ന്ന് പിടികൂടിയത്.
സൗത്ത് ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണ്‍ വാങ്ങുവാനെന്ന് പറഞ്ഞ് എത്തിയശേഷം വില കൂടിയ മൊബൈല്‍ തെരഞ്ഞെടുത്ത പ്രതി ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ പുതിയതായി വാങ്ങിയ ഫോണ്‍ കവറില്‍ നിന്നെടുത്ത് പോക്കറ്റില്‍ വെക്കുകയുമായിരുന്നു. കടയുടമ ഹെഡ്സെറ്റ് പാക്ക് ചെയ്യുന്നതിനിടയില്‍ ഫോണ്‍ വന്ന വ്യാജേന പുറത്തേക്കിറങ്ങിയ പ്രതി ബൈക്കില്‍ അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.
നിരവധി വാഹന,ക്ഷേത്ര മോഷണ കേസുകളിലേയും പ്രതിയാണിയാള്‍. ഏപ്രില്‍ ഒന്നിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. ചാലക്കുടിയില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ അങ്കമാലിയില്‍ വില്‍പ്പന നടത്തുവാന്‍ ശ്രമിച്ചെങ്കിലും കടക്കാര് വാങ്ങുവാന്‍ തയ്യാറായില്ല. ഇതിനിടിയില്‍ അങ്കമാലിയിലെ ഒരു പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ ബൈക്ക് ഓടിച്ചു പോയി.
കോഴിക്കോട് മരക്കാട്ടുപുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മോഷണത്തില്‍ പ്രതി കൂടിയാണിയാള്‍. ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട്, കോയമ്പത്തൂര്‍, കനിയ മുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: