ന്യൂദല്‍ഹി: പ്രാസമൊപ്പിച്ച വെങ്കയ്യയുടെ പ്രസംഗങ്ങള്‍ ചിരിപ്പിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുമ്പോള്‍ നര്‍മ്മവും ലാളിത്യവും ഒളിപ്പിച്ച വാക്കുകള്‍ കിട്ടാതെ വെങ്കയ്യ ഉഴറി. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ച തീരുമാനത്തോട് പ്രതികരിക്കവെ ഒരുവേള വെങ്കയ്യ വിതുമ്പി.
പാര്‍ട്ടി തനിക്ക് അമ്മയെപ്പോലെയാണ്. പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച പാര്‍ട്ടി ഉപേക്ഷിക്കുന്നത് വേദനാജനകമാണ്. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കു മുന്നില്‍ വൈകാരികതയോടെ വെങ്കയ്യ പറയുമ്പോള്‍ ആശ്വസിപ്പിക്കാനാകാതെ മറ്റുള്ളവര്‍ കുഴങ്ങി. ഒടുവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഏഴുന്നേറ്റ് അദ്ദേഹത്തിനടുത്തെത്തി ആശ്വസിപ്പിച്ചു.
മോദിയോടൊപ്പം 2019 വരെ പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാനായിരുന്നു ഉദ്ദേശ്യം. പാര്‍ട്ടിയുടെയും ആര്‍എസ്എസ്സിന്റെയും ആഗ്രഹമാണെന്ന് അമിത് ഷാ അറിയിച്ചതോടെയാണ് വെങ്കയ്യ വഴങ്ങിയത്.
ഒരു വര്‍ഷവും ആറ് മാസവും മാത്രം പ്രായമുള്ളപ്പോള്‍ എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് പാര്‍ട്ടിയായിരുന്നു അമ്മയുടെ സ്ഥാനത്ത്. തന്നെ ഇവിടെ വരെ വളര്‍ത്തിയതും പാര്‍ട്ടിയാണ്. ബിജെപിയെ ഉപേക്ഷിക്കുകയെന്നത് വേദനാജനകമാണ്. ഇന്നലെ മാധ്യമപ്രവര്‍ത്തകരോടും വെങ്കയ്യ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: