കൊക്രജാര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ആസാമിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും എല്ലാ സഹായവും നല്‍കുമെന്നും ചിദംബരം ഉറപ്പ് നല്കി. അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതരോട് നിര്‍ദ്ദേശിച്ചു.
കലാപബാധിതരോട് താന്‍ സംസാരിച്ചെന്നും സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണവരെന്നും ചിദംബരം പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കുകയാണ് ആദ്യദൗത്യമെന്നും ചിദംബരം വ്യക്തമാക്കി. ഗ്രാമങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും കലാപബാധിത പ്രദേശങ്ങളിലെ സുരക്ഷാസംവിധാനം ശക്തമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ബോഡോ വര്‍ഗക്കാരും കുടിയേറ്റ മുസ്ലീങ്ങളും പാര്‍ക്കുന്ന ഭൂട്ടഗോണിലെയും തിതഗുരിയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ചിദംബരം സന്ദര്‍ശനം നടത്തിയത്. ഗുവാഹതിയില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറിലാണ് അദ്ദേഹം കൊക്രജാറിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: