കോട്ടയം: കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്ക് നാലു പന്തിയില്‍ പുറമ്പോക്ക് നടന് ദിലീപ് കൈയേറിയെന്ന പരാതിയില്‍ ജില്ല കളക്ടര്‍ അന്വേഷണം തുടങ്ങി. 2007ല്‍ ദിലീപ് സെന്റിന് 70,000 രൂപയ്ക്കാണ് പുറമ്പോക്ക് ഭൂമി വാങ്ങിയത്. പിന്നീട് സെന്റിന് നാലര ലക്ഷത്തിന് മുകളില്‍ വിലയ്ക്ക് മറിച്ചു വിറ്റതായാണ് ആരോപണം. ദിലീപിന്റെ സഹോദരനാണ് ഭൂമി ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ദിലീപ് ഭൂമി കൈയേറിയെന്ന നാട്ടുകാരുടെ പരാതിയില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പ്രകാരം ഭൂമി അളക്കാന്‍ എത്തിയവരെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ ലോക്കല്‍ പോലീസിന്റെ സംരക്ഷണയിലാണ് വസ്തു കൈയേറ്റം അളന്നു തിട്ടപ്പെടുത്തിയത്. എന്നാല്‍, റവന്യു വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.
കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വീണ്ടും കോടതി ഈ വര്‍ഷം ആദ്യം പരിഗണിച്ചപ്പോള്‍ സ്ഥലം വിറ്റതിനാല്‍ റിട്ട് പെറ്റീഷനുമായി മുമ്പോട്ട് പോകാനാകില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ജില്ല കളക്ടര്‍ സി.എ. ലത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: