തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫാസിസത്തിന്റെ പര്യായമായി മാറിയെന്ന് കേന്ദ്ര നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി. കേസരി ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി അണിചേരണമെന്നാണ് സിപിഐ നേതാവ് കാനം ആവശ്യപ്പെട്ടത്. ഇവരോട് ചോദിക്കാനുള്ളത് എവിടെയാണ് ഫാസിസം നിലനില്‍ക്കുന്നതെന്നാണ്. ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ ദേശീയവാദമുയര്‍ത്തി മുന്നോട്ടുപോകുന്ന സംഘടനകളാണ്. കേരള സര്‍ക്കാരാണ് ഇന്ന് ഫാസിസത്തിന്റെ പര്യായമായി മാറിയിരിക്കുന്നത്. കാശ്മീര്‍ കഴിഞ്ഞ് എവിടെയെങ്കിലും ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അഭയകേന്ദ്രങ്ങളൊരുക്കേണ്ടിവന്നിട്ടുണ്ടെങ്കില് അത് കേരളത്തിലാണ്. കേരള മുഖ്യമന്ത്രിയുടെയും സിപിഎം സെക്രട്ടറിയുടെയും നാട്ടിലാണ് ഈ അവസ്ഥ.
ഭക്ഷണ സ്വാതന്ത്ര്യം നിശ്ചയിക്കുക ഒരു സംഘടനയുമല്ല. അത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. ഗോവധത്തിന്റെ പേരുപറഞ്ഞ് നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അതത് സംസ്ഥാനങ്ങളിലെ ഭരണകൂടമാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്. ആര്‍എസ്എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതും ആവശ്യമില്ലാത്തതുമാണ്.
മധ്യപ്രദേശില്‍ വ്യാപകമായ കര്‍ഷക ആത്മഹത്യ ഉണ്ടാകുന്നുവെന്ന വാദം ശരിയല്ല. മധ്യപ്രദേശിലെ കാര്‍ഷിക വളര്‍ച്ച 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സി. റഹീം, ട്രഷറര്‍ പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: