ആലപ്പുഴ: പനി പടരുമ്പോഴും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പകുതിയോളം വാര്‍ഡുകളിലും കൃത്യമായി മാലിന്യ നീക്കവും ശുചീകരണ പരിപാടികളും നടന്നില്ല. ഇതു പരിശോധിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാം ശുഭമെന്ന് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
അനുവദിച്ച ഫണ്ടിന്റെ കൃത്യമായ വിവരശേഖരണവും പരിശോധനയുമില്ല. ഓരോ വാര്‍ഡിനും ശുചിത്വ മിഷന് അനുവദിക്കുന്ന 10,000 രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നു ചെലവഴിക്കേണ്ട 5,000 രൂപയുമാണ് നല്‍കിയത്. ഇതു ചെലവഴിച്ച ശേഷം റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ജൂണ്‍ 30നകം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. റിപ്പോര്‍ട്ട് കൃത്യമായി നല്‍കിയെങ്കിലും ശുചീകരണം മാത്രം പലയിടത്തും നടന്നില്ല.
മുഴുവന്‍ വാര്‍ഡുകളും തുക ചെലവഴിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണു ശുചിത്വ മിഷനു ലഭിച്ച റിപ്പോര്‍ട്ട്. ഓരോ പഞ്ചായത്തും ചില വാര്ഡുകളിലെയെങ്കിലും ശുചീകരണത്തിന്റെ ചിത്രങ്ങള്‍ അയയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതു നടപ്പായിട്ടില്ല.
വാര്‍ഡുകളില്‍ ശുചീകരണം നടത്തുന്നതിനു മുന്‍പു വാര്‍ഡ്തല ശുചിത്വ സമിതികള്‍ രൂപീകരിക്കണമെന്നും ഓരോ ശുചിത്വ സമിതിയില്‍ നിന്നു ശരാശരി 50 വീടുകള്‍ക്കു രണ്ടംഗ സംഘമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും ടീം രൂപീകരിച്ചു പ്രധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിച്ച ശേഷം പഞ്ചായത്തിനു നല്കി അനുമതി വാങ്ങിയ ശേഷമേ ശുചീകരണം നടത്താന്‍ പാടുള്ളു. എന്നാല്‍, ഈ നടപടിക്രമങ്ങളും പലയിടത്തും പാലിച്ചിട്ടില്ലെന്നും ആരോപണം.
മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നു തുക ചെലവഴിച്ച ശേഷം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുക മടക്കി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ഓരോ വാര്‍ഡിനും സര്‍ക്കാര്‍ ശുചിത്വ മിഷന് വഴി മുന്‍കൂര്‍ നല്കി. ഈ തുകയും ബാക്കി തനതു ഫണ്ടില്‍ നിന്നു ചെലവഴിച്ചു ശുചീകരണം നടത്തിയശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഫലത്തില്‍ പണം നല്കി, ശുചീകരണം മാത്രം നടന്നില്ല എന്നതാണ് അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: