തിരുവനന്തപുരം: ചരക്ക് സേവന നികുതി നിലവില്‍ വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അത് കൃത്യമായി നടപ്പാക്കാനും നിരീക്ഷിക്കാനും പരാതി പരിഹരിക്കാനും കേരളത്തില്‍ സംവിധാനമായില്ല.
ജിഎസ്ടി നികുതി ഘടനയും മാറ്റങ്ങളും നിയന്ത്രിക്കാന്‍ കേന്ദ്ര ധനമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍ക്കൊള്ളുന്ന കൗണ്‍സില്‍ സപ്തംബറില്‍ത്തന്നെ രൂപീകരിച്ചിരുന്നു.
സംസ്ഥാനങ്ങളില്‍ ജിഎസ്ടിക്കുവേണ്ടി അതനുസരിച്ച് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ രൂപീകരിച്ചിട്ടില്ല.ജിഎസ്ടിയുടെ ഫലപ്രദമായ നടത്തിപ്പിന് നിരീക്ഷണ സംവിധാനം രൂപീകരിക്കണം. അതും ഉണ്ടായിട്ടില്ല.
ചട്ടങ്ങളും സമിതിയും ഇല്ലാത്തതിനാല്‍ ആശയക്കുഴപ്പങ്ങളും അതു മുതലെടുത്തുള്ള പകല്‍ക്കൊള്ളകളും കൂടുകയാണ്. കോഴി വ്യാപാരികളുടെ കള്ളക്കളി ഇതിന് ഉത്തമ ഉദാഹരണമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ജിഎസ്ടിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് കേരളത്തില്‍ നാഥനില്ലാത്ത അവസ്ഥ.
100 സാധനങ്ങളുടെ വിലവിവരപ്പട്ടികയേ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതോടെ അവശേഷിക്കുന്ന പല സാധനങ്ങളുടെയും വില സംബന്ധിച്ച് വ്യാപാരികളും ഉപഭോക്താക്കളും ആശയക്കുഴപ്പത്തിലാണ്.
സര്‍ക്കാര്‍ പുറത്തിറക്കിയ വിലവിവര സൂചികയില്‍ വിലക്കുറവുള്ള സാധനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇരട്ടിവിലയായി. നേരത്തെ ഈടാക്കിയിരുന്ന നികുതിയടക്കമുള്ള വിലയ്ക്കു മുകളില്‍ ജിഎസ്ടി ചുമത്തിയതാണ് കാരണം. കോഴിവില 87 ആയി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. നോണ്‍ എസി റസ്റ്റോറന്റുകളില്‍ അഞ്ചു ശതമാനവും എസി റസ്റ്റോറന്റുകളില്‍ 10 ശതമാനവും വില കുറയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇപ്പോഴും വില ഈടാക്കുന്നത് തോന്നിയപടി തന്നെയാണ്.
വിലവര്‍ധന തടയാനും വിപണിവില നിയന്ത്രിക്കാനും ജില്ലാ ഭരണകൂടം വഴി സര്‍ക്കാരിനു കഴിയുമെങ്കിലും ആ നടപടികള്‍ വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കും. അതിനാല്‍ പഴി കേന്ദ്രത്തിരിനിരിക്കട്ടെ എന്ന് കരുതി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
ശക്തമായ നടപടിയെടുത്താല്‍ ഹോട്ടല്‍ ഭക്ഷണവിലവര്ധന നിയന്ത്രിക്കാനാവും. ഹോട്ടലുകാര്‍ മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ നികുതി അടച്ചിരുന്നു. അന്ന് കേരളത്തില്‍ 0.5 ശതമാനം അടച്ചാല്‍ മതിയായിരുന്നു. സംയുക്ത നികുതി വരുന്നതോടെ മൊത്തം ഒരു ശതമാനവും. ജിഎസ്ടിയില്‍ 18 ശതമാനം നികുതി പ്രഖ്യാപിച്ചപ്പോള്‍ ഹോട്ടലുകാര്‍ ഈ തുക കൂടി അധികം ഈടാക്കുകയാണ്.
ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനു കീഴില്‍ 35,000 ത്തോളം ഹോട്ടലുകളുള്ളതില് വെറും 2,700 എണ്ണത്തിന് മാത്രമാണ് കേരളത്തില്‍ രജിസ്ട്രേഷനുള്ളത്. ഇവര്‍ മാത്രമാണ് സര്‍ക്കാരിലേക്ക് നികുതി അടച്ചിരുന്നത്. അതായത് ഇപ്പോള്‍ ജിഎസ്ടി എന്നുപറഞ്ഞ് കൊള്ള നടത്തുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും രജിസ്ട്രേഷനില്ല. അതിനാല്‍ ഇവര്‍ ഈടാക്കുന്ന തുക സര്ക്കാരിലെത്തുമെന്ന് ഉറപ്പുമില്ല. ഇവരുടെ വരുമാനം കണ്ടെത്താനും വഴിയില്ല.
കോഴി വ്യാപാരമേഖലയില്‍ ബില്ലില്ലാതെ വരുന്ന കോഴിക്ക് ചുമത്താവുന്ന പിഴ വെറും രണ്ട് ശതമാനമാണ്. അതായത് ഒരു ലക്ഷം രൂപയുടെ കോഴിക്ക് ബില്‍ ഇല്ലെന്ന് കണ്ടെത്തിയാലും 2,000 രൂപ അടച്ച് തടിയൂരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: