നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഇത് ഐശ്വര്യപ്രദമാണ്. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിന് പ്രാധാന്യമേറെയാണ്. വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയൊഴിച്ച് വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്!. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖം നെയ് വിളക്ക് കൊളുത്തുന്നത് ഐശ്വര്യപ്രദമാണ്.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്വൈശ്വര്യവുമെന്നാണ് ഫലം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തിലാണ് കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുന്നത്. കിണ്ടിയുടെ വാല് കിഴക്കോട്ടു വരണം.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കരുത്. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണയ്ക്കണം. കരിന്തിരി കത്തുന്നത് അശുഭലക്ഷണമാണ്. വിളക്കണയ്ക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. ഊതി അണയ്ക്കുന്നതും കൈകൊണ്ടു തട്ടി അണയ്ക്കുന്നതും വിളക്കിനെ നിന്ദിക്കലിന് തുല്യമാണ്. നാമജപത്തോടെ വേണം നിലവിളക്കണയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: