കൊച്ചി: നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയുമായി ബന്ധമില്ലെന്ന് ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കി. ദിലീപിനെതിരെ തെളിവുകളില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താനറിയുന്നത്. തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി തെളുവുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അപ്പുണ്ണി തന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. ഇത് ഭയന്നാണ് അപ്പുണ്ണി ഒളിവില്‍ പോയത്.
ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതിലും അപ്പുണ്ണിയുടെ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കേസില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അപ്പുണ്ണി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് പ്രതേക സംഘത്തെ നിയോഗിച്ചു.
അപ്പുണ്ണി പൾസർ സുനിയുമായി കൂടിക്കാഴ്ചകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനുമുള്ള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് അപ്പുണ്ണിയേയും പ്രതിയാക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: