കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരാകണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ കലക്ടറുടെ സാന്നിധ്യത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരാകണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ച സാഹചര്യത്തിലാണ് ഇന്നലെ അനുരഞ്ജന ചര്‍ച്ച നടത്തിയത്. നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരാക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയുണ്ടാകില്ലെന്നും കലക്ടര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ക്ക് വാക്കാല്‍ ഉറപ്പ് നല്കി. സമരവുമായി ബന്ധപ്പെട്ട് നഴ്സിങ് കോളേജുകളിലും നടപടികളുണ്ടാകില്ല. എഡിഎം, ഡിഎംഒ, നഴ്സിങ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളായ എം.റമീഷ്, ഇസ്മയയില്, നഴ്സിങ് കോളേജ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: