കണ്ണൂര്‍: സേുപ്രീം കോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമാവശ്യപ്പെട്ട് കഴിഞ്ഞ 21 ദിവസമായി നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ പതിനൊന്നുമണിക്ക് എസ്എന്‍ പാര്ക്കിന് സമീപത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് നല്ലതായിരിക്കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് ജയപ്രകാശ് ബാബു പറഞ്ഞു. 2016 ല്‍ നഴ്സുമാര്‍ സമരം നടത്തുമ്പോള്‍ പിണറായി പറഞ്ഞത് ഒരു കൂലിപ്പണിക്കാരനു പോലും മിനിമം വേതനം വേണമെന്നാണ്. അതേ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ നഴ്സുമാര്‍ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയാണ്.
സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്സുമാര്‍ക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുയാണ്. ആശുപത്രികളിലെ ഐസിയുവില്‍ മനസ്സാന്നിധ്യത്തോടെ ജോലി ചെയ്യുന്ന നഴ്സുമാരെ എസ്മ പോലുള്ള കരിനിയമം കാട്ടി ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അധ്യക്ഷത വഹിച്ചു. സി.സി.രതീഷ് സ്വാഗതം പറഞ്ഞു. പി.എ.റിതേഷ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അധികൃതര്‍ക്ക് താക്കീതായി നഴ്സുമാരുടെ കലക്ട്രേറ്റ് മാര്‍ച്ച്
കണ്ണൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള അടിസ്ഥാന ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരത്തെ കരിനിയമമുപയോഗിച്ച് തകര്‍ക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ചില്‍ നഴ്സുമാര്‍ക്ക് പുറമെ നഴ്സിങ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് പകരം എസ്മ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിച്ച് നിര്‍ദ്ദേശം അട്ടിമറിക്കാനാണ് ഹൈക്കോടതി ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ആര്.നീലകണ്ഠന് പറഞ്ഞു. നഴ്സിങ് സമരത്തെ പൊളിക്കാനാണ് ജില്ലാ ഭരണകൂടം നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ തങ്ങള്‍ കരിങ്കാലികളാകാനില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളും പിന്തുണയുമായി എത്തിയത് ഈ സമരത്തിന്റെ വിജയമാണ്. 144 അനാവശ്യമായി ഉപയോഗിച്ചാല്‍ അതിന് കടലാസിന്റെ വിലപോലുമുണ്ടാകില്ല. അധികാരികള്‍ കണ്ണടച്ചിരുട്ടാക്കാതെ യാഥാര്‍ത്ഥ്യം കാണാന്‍ ശ്രമിക്കണം. പൊതുജനത്തിന്റെ പിന്തുണയോടെ നടത്തുന്ന സമരത്തെ അധികാരികള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നും നീലകണ്ഠന് പറഞ്ഞു.
മാര്ട്ടിന് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, കെ.സി.ചാക്കോ, സ്കറിയ കല്ലൂര്‍, ബാലന്‍മാസ്റ്റര്‍, സുമബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: