കണ്ണൂര്‍: വയനാട്ടിലെ ഭൂസമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ മുഴുവന്‍ ആദിവാസികളും ജയിലില്‍ നിരാഹാര സമരം തുടങ്ങി. അറസ്റ്റിലായ മുഴുവന്‍ തടവുകാരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു നിരാഹാരം. സ്ത്രീകളും കുട്ടികളും അടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന 530 പേരാണു നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍, കണ്ണൂര്‍ വനിതാ ജയില്‍, മാനന്തവാടി സബ് ജയില്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ആദിവാസികളാണു നിരാഹാര സമരം ആരംഭിച്ചുവെന്നു കാണിച്ചു ജയില്‍ സൂപ്രണ്ടുമാര്‍ക്കു കത്തു നല്‍കിയത്.
അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, ജയിലിലെ പീഡനം അവസാനിപ്പിക്കുക, ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ പതിന്നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസികളെ വിട്ടയയ്ക്കാന് തീരുമാനമായിരുന്നു. വീണ്ടും സമരത്തിന് ഇറങ്ങുകയില്ലെന്ന ഉറപ്പോടെയായിരുന്നു ഇത്.
എന്നാല്‍ നാട്ടിലെത്തിയ ആദിവാസികള്‍ വീണ്ടും ഭൂമി കൈയേറി സമരം നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: