തിരുവനന്തപുരം: ഹൈക്കോടതിയെ വെല്ലുവിളിച്ച് പോലീസ് സാന്നിധ്യത്തില്‍ എംജി കോളേജിനു മുന്നില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസം. കലാലയരാഷ്ട്രീയത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ ഗുണ്ടായിസം അരങ്ങേറിയത്. കന്റോണ്‍മെന്റ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് പട എസ്എഫ്ഐ അതിക്രമം കൈയുംകെട്ടി നോക്കിനിന്നു.
എംജി കോളേജില്‍ കഴിഞ്ഞദിവസം പതാക ഉയര്‍ത്താനും യൂണിറ്റ് രൂപീകരിക്കാനും എസ്എഫ്ഐ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഒരുസംഘം വിദ്യാര്‍ഥികള്‍ എതിര്‍ത്തതോടെ അക്രമം അഴിച്ചുവിട്ട എസ്എഫ്ഐ സംഘത്തെ പിരിച്ചുവിടാന്‍ അവസാനം പോലീസിന് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിക്കേണ്ടിവന്നു.
ഇതിന്റെ ബാക്കിയെന്നോണമാണ് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും യൂണിവേഴ്സിറ്റി-സംസ്കൃത കോളേജുകളിലെ എസ്എഫ്ഐ പ്രവര്‍ത്തകരെയും അണിനിരത്തി ഇന്നലെ കോളേജിനു മുന്നില്‍ വന്‍ സംഘര്‍ഷത്തിന് കളമൊരുക്കിയത്. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍ കൊലവിളി നടത്തി അക്രമാസക്തരാകുകയായിരുന്നു.
പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് വഴിവക്കില്‍ കെട്ടിയിരുന്ന കാവിക്കൊടികള്‍ മുഴുവന്‍ വലിച്ചുകീറി റോഡിലിട്ട് ചവിട്ടി. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തി കോളേജ് ഗേറ്റിന് മുന്നില്‍ എസ്എഫ്ഐയുടെ കൊടിമരം നാട്ടി കൊടി ഉയര്‍ത്തി. തുടര്‍ന്ന് അവിടെയുള്ള കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ വലിഞ്ഞുകയറി എസ്എഫ്ഐ കൊടി നാട്ടി.
നിയമവാഴ്ചയെ വെല്ലുവിളിച്ച് ഇതെല്ലാം നടന്നത് മുന്‍ എംഎല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞദിവസം കോളേജിനുള്ളില്‍ കടന്ന് ഹൈക്കോടതിവിധി കാറ്റില്‍പ്പറത്തിയാണ് എസ്എഫ്ഐയുടെ പതാക മരക്കൊമ്പില്‍ കെട്ടിയത്. എന്നാല്‍ പോലീസ് അത് തടയുകയോ അതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: